
തിരുവനന്തപുരം: പീക്ക് സമയ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ പകൽ സമയം ഉപഭോഗത്തിന് നിരക്കിളവ് (ഇൻസെന്റീവ്) ഉൾപ്പെടെ പരിഗണിക്കണമെന്ന് കെ.എസ്.ഇ.ബിയോട് റഗുലേറ്ററി കമ്മിഷൻ. സമയാസമയങ്ങളിലെ ഉപഭോഗം തിരിച്ചറിയാൻ കഴിയുന്ന ടി.ഒ.ഡി മീറ്റർ സ്ഥാപിച്ചവർക്ക് ഈ ആനുകൂല്യം നൽകണമെന്നാണ് നിർദ്ദേശം. പുതിയ ഹ്രസ്വകാല കരാറുകൾക്ക് അനുമതി നൽകിയ ഉത്തരവിലാണ് ഇക്കാര്യമുള്ളത്.
അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ജനപിന്തുണ ആവശ്യമാണ്. ആവശ്യമില്ലാത്ത ലൈറ്റുകൾ, ഫാനുകൾ ഓഫ് ചെയ്യുക, വാണിജ്യ സ്ഥാപനങ്ങൾ രാത്രി ഡിസ്‌പ്ളേ ലൈറ്റുകൾ ഓഫ് ചെയ്യുക, വാഷിംഗ് മെഷീൻ, ഡിഷ് വാഷർ, വെള്ളം പമ്പ് ചെയ്യൽ, ഇ.വി ചാർജിംഗ് എന്നിവ പകൽ സമയം മാത്രം ചെയ്യുക. പീക്ക് സമയത്ത് ഇൻഡക്ഷൻ കുക്കർ ഉപയോഗം കുറയ്ക്കുക, എ.സി താപനില ഒപ്റ്റിമൽ ലെവലിൽ സെറ്റ് ചെയ്യുക തുടങ്ങിയവയ്ക്ക് പ്രചാരണം നൽകണം. ഉടൻ 'മാസ് ക്യാമ്പയിൻ" തുടങ്ങണം. പത്ര, ദൃശ്യ മാദ്ധ്യമങ്ങൾ, സോഷ്യൽ മീഡിയ, ന്യൂജെൻ പ്ലാറ്റ് ഫോമുകൾ വഴി പ്രതിസന്ധിയക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കണം. ഇതിനായി സീനിയർ ഓഫീസറെ നിയമിക്കണം. ബോധവത്കരണ പ്രവർത്തനങ്ങളുടെ പ്രതിവാര പുരോഗതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും കമ്മിഷനിൽ റിപ്പോർട്ട് ചെയ്യുകയും വേണം.
കൈമാറ്റ കരാറിന്
ശ്രമിക്കണം
മുൻ വർഷങ്ങളിലേത് പോലെ മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി കമ്പനികളുമായി വൈദ്യുതി ബാങ്കിംഗ് / സ്വാപ്പിംഗ് സാദ്ധ്യത പരിശോധിക്കണം.
പകൽ ജലവൈദ്യുതി ഉത്പാദനം ഏറ്റവും കുറഞ്ഞ നിലയിൽ നിറുത്തണമെന്നും റിസർവോയറുകളിലെ വെള്ളം പീക്ക് സമയത്തെ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |