
കൊച്ചി: വീട് ഹോസ്റ്റലാക്കാൻ കോളേജ് ഹോസ്റ്റലിലെ എട്ട് കട്ടിലുകൾ മോഷ്‌ടിച്ച യുവാവ് പിടിയിൽ. അങ്കമാലി ചക്കുവീട്ടിൽ ആൻസ്റ്റൺ (23) ആണ് അറസ്റ്റിലായത്. മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിയാണ്. ഇന്നലെ അർദ്ധരാത്രിയ്‌ക്ക് ശേഷം എറണാകുളം ഹോസ്പിറ്റൽ റോഡിലെ രാമവർമ്മ മെൻസ് ഹോസ്റ്റലിലായിരുന്നു സംഭവം. 20,000 രൂപ വിലയുള്ള കട്ടിലുകളാണ് മുൻ അന്തേവാസി കൂടിയായ ആൻസ്റ്റൺ കടത്താൻ ശ്രമിച്ചത്.
'പോർട്ടർ" ആപ്പിലൂടെ ബുക്ക് ചെയ്ത ചെറിയ ചരക്കുവണ്ടിയിലാണ് കട്ടിലുകൾ കയറ്റിയത്. അഞ്ചെണ്ണം അഴിച്ചെടുത്ത നിലയിലായിരുന്നു. ഇതിനിടെ വാച്ചർ സുദേവ് സ്ഥലത്തെത്തി. ചോദിച്ചപ്പോൾ മൂട്ട ശല്യം മാറ്റാൻ അങ്കമാലിയിലേക്ക് കൊണ്ടുപോവുകയാണെന്ന് മറുപടി. കോളേജ് അധികൃതരുടെ അനുമതിപത്രം ആവശ്യപ്പെട്ടതോടെ പതറി. സുദേവാണ് പൊലീസിനെ വിളിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്. കോളേജ് അധികൃതരുടെ പരാതിയിലാണ് കേസ്.
സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ ആൻസ്റ്റണിന്റെ വീട്ടുകാരാണ് വീടിന്റെ മുകൾനിലയിൽ ഹോസ്റ്റൽ തുടങ്ങാൻ തീരുമാനിച്ചത്. ഇവിടേക്കുള്ള കട്ടിൽ വാങ്ങാനായി ആൻസ്റ്റൺ 17,000 രൂപ വീട്ടുകാരിൽ നിന്ന് വാങ്ങിയിരുന്നു. ഇതു ചെലവായപ്പോഴാണ് പുതിയ ഐഡിയ കിട്ടിയത്.
പിടിയിലായത് ഡെക്കാത്ത് ലൺ മുൻ ചാമ്പ്യൻ
2024ൽ മഹാരാജാസിൽ നിന്ന് പാസായ ബോട്ടണി ബിരുദ വിദ്യാർത്ഥിയും എം.ജി യൂണിവേഴ്സിറ്റിയുടെ ഡെക്കാത്ത് ലൺ മുൻ ചാമ്പ്യനുമാണ് ആൻസ്റ്റൺ. മോഷണത്തിന് ഹോസ്റ്റലിൽ നിന്ന് സഹായം ലഭിച്ചോ എന്നതുൾപ്പെടെ അന്വേഷിക്കുന്നുണ്ട്. കവർച്ചയ്ക്ക് മുമ്പ് ചില സുഹൃത്തുക്കളെ ഫോണിൽ വിളിച്ചിരുന്നു. അമ്മയ്ക്ക് അസുഖമാണെന്നും സാമ്പത്തിക ബുദ്ധിമുട്ടാണെന്നുമാണ് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞത്.
കണ്ടപ്പോൾ പന്തികേട് മണത്തു. കാര്യങ്ങൾ ചോദിപ്പോൾ ഉത്തരമുണ്ടായിരുന്നില്ല. തുടർന്നാണ് പൊലീസിനെ അറിയിക്കുകയായിരുന്നു.
സുദേവ്
നൈറ്റ് വാച്ച്മാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |