
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആദ്യഘട്ട കുറ്റപത്രം ഉടൻ നൽകും. സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളായ 28 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം. ഗൂഢാലോചന അന്വേഷിച്ച ശേഷമായിരിക്കും രണ്ടാംഘട്ട കുറ്റപത്രം. സംസ്ഥാന നേതാക്കളിലേക്കടക്കം അന്വേഷണം നീളാനിടയുണ്ട്. നേതാക്കളുടെയടക്കം ഫോൺവിളി പരിശോധിക്കും. ആദ്യഘട്ട അന്വേഷണം പൂർത്തിയായതിനെ തുടർന്നാണ് കുറ്റപത്രം നൽകുന്നത്.പ്രതിപക്ഷനേതാവായ പിണറായി വിജയന്റെ വീട്ടിൽ മകൾ വീണയ്‌ക്കെതിരായ കേസിലെ പരിശോധനയ്ക്ക്എത്തിയ ഉദ്യോഗസ്ഥരെ വകവരുത്തുകയായിരുന്നു അക്രമത്തിന്റെ ലക്ഷ്യമെന്നാണ് കുറ്റപത്രത്തിലുള്ളത്. രാവിലെ പത്തോടെ വീടിന് മുന്നിൽ സംഘടിച്ച പ്രതിഷേധക്കാർ ഉച്ചയ്ക്ക് മൂന്നോടെയാണ് അക്രമം നടത്തിയത്. ആലോചിച്ച് ഉറപ്പിച്ചുള്ള സംഘടിത അക്രമമാണെന്നാണ് പൊലീസിന്റെ നിലപാട്. മുതിർന്ന സി.പി.എം നേതാക്കൾക്കടക്കം ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് നിഗമനം. ഇതുവരെ 28 പ്രതികളാണ് അറസ്റ്റിലായത്. 15 പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു. ആക്രമിച്ച വാഹനം, ആക്രമിക്കാൻ ഉപയോഗിച്ച ആയുധം എന്നിവയിലാണ് വിരലടയാളം ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയത്. ഇത് നിർണായകതെളിവായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |