
പുതുക്കാട്: പൊലീസ് വാഹനം തട്ടി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതിരുന്ന സംഭവത്തിൽ പുതുക്കാട് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ. എസ്.ഐ മഹേഷ്, സി.പി.ഒമാരായ ഫൈസൽ, യദുകൃഷ്ണൻ, നവീൻ കുമാർ എന്നിവരെയാണ് കൃത്യവിലോപവും നിരുത്തരവാദിത്വവും കാണിച്ചുവെന്നും പൊലീസിന്റെ സൽപ്പേരിന് കളങ്കം സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി തൃശൂർ റേഞ്ച് ഡി.ഐ.ജി സസ്‌പെൻഡ് ചെയ്തത്.
ജൂലായ് 19നായിരുന്നു സംഭവം. ആമ്പല്ലൂരിലുള്ള തട്ടുകടയ്ക്കു സമീപം അടിപിടി നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ സ്ഥലത്തെത്തി. അടിപിടിയിൽ ഉൾപ്പെട്ട കല്ലൂർ സ്വദേശികൾ ഉടൻ ബൈക്കിൽ രക്ഷപ്പെട്ടു. ഇവരെ പൊലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. തിരികെപോന്ന ഉദ്യോഗസ്ഥരെ വീണ്ടും ഇവർ ബൈക്കിലെത്തി പിന്തുടർന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരെ വീണ്ടും പിന്തുടരുന്നതിനിടെ പൊലീസ് വാഹനം ഇവർ സഞ്ചരിച്ച ബൈക്കിൽ തട്ടുകയായിരുന്നു. ഇതിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.
സാരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്ന് പോയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. പരിക്കേറ്റയാളെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |