SignIn
Kerala Kaumudi Online
Sunday, 13 September 2026 6.00 PM IST

ഏറ്റവും മാർക്ക് കുറഞ്ഞ റിസർച്ച് സ്കോർ, അഭിമുഖത്തിൽ ഒന്നാം റാങ്ക്; പ്രിയ വർഗീസിന്റെ നിയമനം ക്രമവിരുദ്ധമെന്ന് തെളിയിക്കുന്ന രേഖ പുറത്ത്

priya-varghese

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുന്നു. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളില്‍ ഏറ്റവും കുറഞ്ഞ റിസര്‍ച്ച് സ്‌കോളറായിട്ടും പ്രിയ വര്‍ഗീസിന് കൂടുതല്‍ മാര്‍ക്ക് നല്‍കിയതായുള്ള രേഖകള്‍ പുറത്തു വന്നു. പ്രിയ വർഗീസിന് നിയമനം നൽകിയതുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക രേഖയാണ് പുറത്ത് വന്നിരിക്കുന്നത്.

നിയമനത്തിന്റെ റാങ്ക് ലിസ്റ്റില്‍ പ്രിയ വര്‍ഗീസ് ഒന്നാമതെത്തിയത് ക്രമവിരുദ്ധമായിട്ടാണെന്ന് തെളിയിക്കുന്ന രേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ഉദ്യോഗാര്‍ഥികളില്‍ ഏറ്റവും കുറഞ്ഞ റിസര്‍ച്ച് സ്‌കോര്‍ പ്രിയ വര്‍ഗീസിനാണ്. അഭിമുഖത്തില്‍ ലഭിച്ച ഉയര്‍ന്ന മാര്‍ക്കാണ് പ്രിയക്ക് ഒന്നാം റാങ്ക് കിട്ടാന്‍ കാരണമെന്ന് രേഖയില്‍ നിന്ന് വ്യക്തമാണ്. പ്രിയയുടെ റിസര്‍ച്ച് സ്‌കോര്‍ 156ഉം രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്‌കറിയയുടെ റിസര്‍ച്ച് സ്‌കോര്‍ 651 ഉം ആണ്.

തൃശൂര്‍ കേരളവര്‍മ്മ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ പ്രിയ വര്‍ഗീസിനെ കണ്ണൂരില്‍ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാനുള്ള നീക്കം വന്‍ വിവാദമായിരുന്നു. വിവാദത്തെ തുടര്‍ന്ന് നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റിവച്ചു. എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടിക അംഗീകരിച്ചു. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനുള്ള പരിതോഷികമായാണ് ഡോ ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസി ആയി പുനര്‍നിയമനം ലഭിച്ചതെന്നും ആക്ഷേപമുണ്ടായിരുന്നു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് ഏഴ് മുതല്‍ പ്രിയാ വര്‍ഗീസ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലാണ്. ഡെപ്യൂട്ടേഷന്‍ കാലാവധി ഇപ്പോള്‍ ഒരു വര്‍ഷം കൂടി നീട്ടി നല്‍കി. കണ്ണൂർ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കിയാല്‍ അതിലൂടെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ തസ്തികയിലേക്ക് മാറാന്‍ സാധിക്കും. നിലവില്‍ ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഡെപ്യൂട്ടേഷന്‍ നീട്ടലെന്നാണ് സൂചന. അതേസമയം പ്രിയ വര്‍ഗീസിന്റെ കണ്ണൂരിലെ നിയമനത്തില്‍ ഗവര്‍ണര്‍ വി സിയോട് റിപ്പോര്‍ട്ട് തേടിക്കഴിഞ്ഞു. യുജിസി നിര്‍ദ്ദേശിച്ച എട്ട് വര്‍ഷത്തെ അദ്ധ്യാപന പരിചയം ഇല്ലാതെയാണ് പ്രിയയെ പരിഗണിച്ചതെന്ന പരാതിയാണ് 'സേവ് യൂണിവേഴ്‌സിറ്റി' ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYA VARGHEESE, PRIYA VARGHESE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA