
തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിലുണ്ടായ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് വിജിലൻസിനെ ഏൽപ്പിക്കണമെന്ന പി.എസ്.സി അംഗങ്ങളുടെ ആവശ്യം ചെയർമാൻ എം.ആർ.ബൈജു അട്ടിമറിച്ചെന്ന് ആക്ഷേപം. 'ഇന്റേണൽ വിജിലൻസിന് ' അന്വേഷണം കൈമാറാമെന്നായിരുന്നു ചെയർമാൻ പി.എസ്.സി യോഗത്തിൽ സമ്മതിച്ചത്. ക്രൈംബ്രാഞ്ച് എസ്.പി യുടെ കീഴിൽ പി.എസ്.സിയിലുള്ള വിജിലൻസ് വിഭാഗത്തിന് കൈമാറുമെന്നാണ് അംഗങ്ങൾ ധരിച്ചത് .
എന്നാൽ,'പരീക്ഷാ കൺട്രോളർ ആൻഡ് ഇന്റേണൽ വിജിലൻസ് ' എന്ന പദവി വഹിക്കുന്ന കീഴുദ്യോഗസ്ഥയായ ബിനി ജെ. എബ്രഹാമിനാണ് ചെയർമാൻ അന്വേഷണം കൈമാറിയത്. കോപ്പിയടി പോലുള്ളവ അന്വേഷിക്കാൻ മാത്രമാണ് ഇവർക്ക് അധികാരം.
എസ്.പിയുടെ കീഴിൽ ഒരു ഡിവൈ.എസ്.പി, എസ്.ഐ എന്നിവർ ഉൾപ്പെടുന്നതാണ് വിജിലൻസ് വിഭാഗം. സിനി എഫ്.ഡെന്നിസാണ് എസ്.പി. ഉദ്യോഗപ്പേര് 'വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ'. സംഭവം വിവാദമായതോടെ പി.എസ്.സി അംഗങ്ങളിൽ പലരും അമർഷത്തിലാണ്. തിങ്കളാഴ്ചത്തെ പി.എസ് .സി യോഗത്തിൽ ഇക്കാര്യം ചർച്ചയാകും.
അന്വേഷണം തുടങ്ങി
പ്ലാനിംഗ് ബോർഡിലേക്കുള്ള മൂന്ന് സുപ്രധാന പരീക്ഷകളിലുണ്ടായ പരാതികളിൽ പരീക്ഷാ കൺട്രോളർ ആൻഡ് ഇന്റേണൽ വിജിലൻസ് ബിനി ജെ. എബ്രഹാമിന്റെ നേതൃത്വത്തിൽ ഇന്നലെ അന്വേഷണം ആരംഭിച്ചു. ഓൺ സ്‌ക്രീൻ മാർക്കിംഗിലുയർന്ന ആക്ഷേപം പരിശോധിക്കാൻ ബന്ധപ്പെട്ട വിഭാഗത്തിൽ നേരിട്ടെത്തിയാണ് അന്വേഷണം ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |