
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച ആക്ഷേപങ്ങൾ ആഭ്യന്തര വിജിലൻസ് അന്വേഷിക്കണമെന്ന പി.എസ്.സി യോഗ തീരുമാനം അട്ടിമറിച്ച് പരീക്ഷാ കൺട്രോളർക്ക് ചെയർമാൻ എം.ആർ. ബൈജു അന്വേഷണ ചുമതല നൽകിയ സംഭവം ഇന്നത്തെ പി.എസ്.സി യോഗത്തിൽ ചർച്ചയാകും.
ക്രൈംബ്രാഞ്ച് എസ്.പിയുടെ കീഴിൽ പി.എസ്.സിയിലുള്ള വിജിലൻസ് വിഭാഗത്തിന് അന്വേഷണം ഏൽപിക്കാനാണ്
കഴിഞ്ഞ യോഗത്തിൽ തീരുമാനിച്ചത്. ഇതട്ടിമറിച്ച് സെക്രട്ടറിയെപ്പോലും അറിയിക്കാതെയാണ് അന്വേഷണം പരീക്ഷാ കൺട്രോളറെ ഏല്പിച്ചത്. നിലവിലെ അംഗങ്ങളെല്ലാം എൽ.ഡി.എഫ് നോമിനികളായതിനാൽ യോഗത്തിൽ വലിയ ഒച്ചപ്പാടിനിടയില്ല. കാര്യങ്ങൾ ചെയർമാൻ വിശദീകരിക്കും.. നിലവിൽ ചെയർമാനടക്കം 15 അംഗങ്ങളുള്ളത്.
റാങ്ക് ലിസ്റ്റ് നിലനിൽക്കെ, പി.എസ്.സി യിൽ വർഷങ്ങളായി തുടരുന്ന ബന്ധു നിയമനങ്ങളും ചർച്ചയാകും. എം.ആർ.ബൈജു ചെയർമാനാകുന്നതിന് മുൻപാണ് ഇതിൽ പല നിയമനങ്ങളും നടന്നത്. ചെയർമാന്റെ ഡ്രൈവറുടെ ഭാര്യ, സഹകരണ സംഘത്തിലെ ഇടതു യൂണിയൻ നേതാവിന്റെ മകൻ, ഇയാളുടെ സഹോദന്റെ മകൻ എന്നിങ്ങനെ 10 പേർക്കാണ് ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവർ തുടങ്ങിയ തസ്തികയിൽ താത്കാലിക ജോലി നൽകിയത്.
പി.എസ് .സി പ്രസിദ്ധീകരണങ്ങളുടെ ലേ ഔട്ടിന് പി.എസ്.സി ശമ്പളം നൽകുന്നത് സി.പി.എം മുഖപത്രത്തിലെ ജീവനക്കാരന്. ഇയാൾ ഇടതനുകൂല സർവീസ് സംഘടനയുടെ നോട്ടീസും പോസ്റ്ററും തയ്യാറാക്കുന്ന ജോലിയും ചെയ്യണം. പി.എസ്.സിയുടെ സ്വന്തം കമ്പ്യൂട്ടറിലാണ് 'സംഘടനാ ലേ ഔട്ട് '.ഓരോ വർക്കിനും വൗച്ചർ എഴുതിയാണ് ഇയാൾക്ക് പ്രതിഫലം കൊടുക്കുന്നത്. പി.എസ്.സി ബുള്ളറ്റിനിൽ അടുത്തിടെ ചലച്ചിത്ര തിരക്കഥാ അവാർഡ് ജേതാവിന്റെ ഫോട്ടോയ്‌ക്ക് പകരം ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ നൽകിയത് വിവാദമായിരുന്നു.
'കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു പി.എസ് .സി അംഗങ്ങൾ .ഏതന്വേഷണം വേണമെന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും.'
-മന്ത്രി ഒ.ജെ.ജെനീഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |