
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ അപ്പീൽ തീർപ്പാകുംവരെ ശിക്ഷ സസ്‌പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ഒന്നാം പ്രതി പൾസർ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. കുറ്റകൃത്യത്തിലെ സുനിയുടെ പങ്ക്, കുറ്റകൃത്യത്തിന്റെ സ്വഭാവം, നടത്തിയ രീതി തുടങ്ങിയവ കണക്കിലെടുക്കുമ്പോൾ ശിക്ഷാവിധി മരവിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. അസാധാരണവും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. സുനിക്ക് 20 വർഷം കഠിനതടവാണ് വിചാരണക്കോടതി വിധിച്ചത്.
ഹർജിക്കാരൻ 11 കേസുകളിൽ പ്രതിയാണ്. നിലവിലെ കേസിൽ ജാമ്യത്തിലിരിക്കേ മറ്റൊരു ക്രിമിനൽ കേസിൽ ഉൾപ്പെട്ട് ജാമ്യവ്യവസ്ഥകൾ ലംഘിച്ചു. പ്രതി അപ്പീൽ നൽകിയത് ആഴ്ചകൾക്കു ശേഷമാണ്. പൊതുതാത്പര്യം, കുറ്റകൃത്യം സമൂഹത്തിലുണ്ടാക്കിയ ആഘാതം, നീതിന്യായ വ്യവസ്ഥയിൽ പൊതുജനവിശ്വാസം നിലനിറുത്തേണ്ടതിന്റെ ആവശ്യം തുടങ്ങിയവ കണക്കിലെടുത്താണ് ഹർജി തള്ളുന്നതെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |