SignIn
Kerala Kaumudi Online
Thursday, 25 June 2026 2.55 PM IST

തലസ്ഥാന ആർ.സി.സി രാജ്യത്തെ നമ്പർ വൺ, 7 ലക്ഷം സ്‌ക്വയർ ഫീറ്റിൽ സമഗ്ര സൗകര്യങ്ങൾ

READ ENGLISH VERSION

rcc1

 പുതിയ14നില കെട്ടിടം,രോഗികളുടെ കാത്തിരിപ്പ് കുറയും

പൊതുമേഖലയിൽ ആദ്യമായി റോബോട്ടിക്ക് സർജറി

തിരുവനന്തപുരം : പ്രതിവർഷം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 2.75 ലക്ഷം കാൻസർ രോഗികൾ ആശ്രയിക്കുന്ന തലസ്ഥാനത്തെ റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി) വലിപ്പത്തിൽ രാജ്യത്തെ ഏറ്റവും വലിയ കാൻസർ ചികിത്സാകേന്ദ്രമാകുന്നു. പുതിയ 14 നില കെട്ടിടത്തിന്റെ വരവോടെയാണ് ആകെ വിസ്തീർണ്ണം ഏഴ് ലക്ഷം സ്ക്വയർഫീറ്റായി ഉയർന്നത്.

അത്യാധുനിക സംവിധാനങ്ങളോടെയുള്ള പുതിയ കെട്ടിടം ഉടൻ തുറക്കുന്നതോടെ കാൻസർ രോഗികൾക്ക് ശസ്ത്രക്രിയ,റേഡിയേഷൻ,പത്തോളജിഫലം എന്നിവയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിനും അറുതിവരും. നിലവിൽ രോഗികളുടെ ബാഹുല്യം കാരണം ശസ്ത്രക്രിയയ്ക്ക് രണ്ടു മാസവും റേഡിയേഷന് ഒരു മാസവും കാത്തിരിക്കേണ്ട സ്ഥിതിക്കാണ് പരിഹാരമാകുന്നത്. പുതിയ കെട്ടിടത്തിലെ ആറ് ഓപ്പറേഷൻ തീയേറ്ററുകളും രണ്ട് റേഡിയേഷൻ യന്ത്രങ്ങളുമാണ് ചികിത്സയ്ക്കു വേഗം കൂട്ടുന്നത്.

സങ്കീർണമായ ശസ്ത്രക്രിയകൾപോലും അതിവേഗത്തിൽ ഫലപ്രദമാക്കാൻ റോബോട്ടിക് സർജറി സജ്ജമാക്കും. റോബോട്ടിക് സർജറിയെത്തുന്ന പൊതുമേഖലയിലെ ആദ്യ സ്ഥാപനമായി ആർ.സി.സിമാറും.ചികിത്സ തുടങ്ങുന്നതിനുമുമ്പും നിർണായകഘട്ടങ്ങളിലും അനിവാര്യമായ പാത്തോളജി ഫലം ലഭിക്കാൻ നിലവിൽ രണ്ടാഴ്ച വരെ കാലതാമസമുണ്ട്. പുതിയ കെട്ടിടത്തിൽ സജ്ജമാക്കുന്ന ഡിജിറ്റൽ പാത്തോളജി ലാബിലൂടെ ഉടനടി കൃത്യമായ റിപ്പോർട്ട് ലഭിക്കും.

700 രോഗികൾക്ക് കിടക്ക

പുതിയ കെട്ടിടം തുറക്കുന്നതോടെ ആകെ 700 രോഗികൾക്ക് കിടത്തി ചികിത്സയ്ക്കും സൗകര്യമൊരുങ്ങും. നിലവിൽ 4.15ലക്ഷം സ്ക്വയർഫീറ്റിൽ 450രോഗികളെ കിടത്തി ചികിത്സിക്കുന്നുണ്ട്. 2.85സ്ക്വയർ ഫീറ്റിലെ പുതിയ കെട്ടിടത്തിൽ 250 രോഗികൾക്കുകൂടി കിടത്തി ചികിത്സ ലഭിക്കും.

200 കോടിയുടെ സംസ്ഥാന പദ്ധതി

സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് 200 കോടി മുടക്കിയാണ് ആർ.സി.സിയിൽ പുതിയ കെട്ടിടം പണിതത്. 2019 ഫെബ്രുവരിയിൽ തുടങ്ങിയ നിർമ്മാണം

സർക്കാരും ആർ.സി.സിയും കൈകോർത്ത് അതിവേഗം യാഥാത്ഥ്യമാക്കുകയായിരുന്നു. റീബിൾഡ് കേരള ഇനിഷ്യേറ്റീവിൽ നിന്ന് റോബോട്ടിക് സർജറിക്കായി 30 കോടിയും ഡിജിറ്റൽ പത്തോളജിക്കായി 10 കോടിയും അനുവദിച്ചിരുന്നു.

ആർ.സി.സിയിൽ

ആകെ രോഗികൾ

(ഒരു വർഷം)

2.75 ലക്ഷം

പുതിയ രോഗികൾ

17,000

തുടർചികിത്സയ്ക്കെത്തുന്നവർ

2,58,000

14 നിലകളിൽ

1. തൈറോയ്ഡ് ചികിത്സയ്ക്ക് പ്രത്യേക നില, അയ‌ഡിൻ തെറാപ്പിക്ക് ഉൾപ്പെടെ സൗകര്യം

2. ലുക്കീമിയ ചികിത്സയ്ക്കും സ്ത്രീ,പുരുഷൻമാർക്കും പ്രത്യേക വാർഡ്

3. റേഡിയേഷൻ,എം.ആർ.ഐ,സി.ടി സ്കാൻ,മിനി ഓപ്പറേഷൻ തീയേറ്റർ ഒരേ നിലയിൽ

4. ജനറൽ വാർഡുകൾക്കൊപ്പം സ്യൂട്ട്, 100 കാറുകൾക്കായി മൾട്ടിലെവൽ പാർക്കിംഗ്

പാവപ്പെട്ടവർക്ക് 108 കോടി

പ്രതിവർഷം 108 കോടിയുടെ സൗജന്യ ചികിത്സയാണ് ആർ.സി.സിയിലൂടെ പാവപ്പെട്ട രോഗികൾക്ക് ലഭിക്കുന്നത്. 80 ശതമാനം രോഗികളും ഏതെങ്കിലും പദ്ധതിയുടെ ഗുണഭോക്താവാകും.18വയസുവരെയുള്ള കുട്ടികൾക്ക് ചികിത്സ സൗജന്യം.

'പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും ചികിത്സാ ഉപകരണങ്ങൾ സജ്ജീകരിക്കലും അന്തിമഘട്ടത്തിലാണ്.മാസങ്ങൾക്കുള്ളിൽ രോഗികൾക്ക് അതിന്റെ ഗുണം ലഭിക്കും.'

-ഡോ.രേഖ.എ.നായർ

ഡയറക്ടർ,ആർ.സി.സി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA