
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐമാരിൽ നിന്ന് എസ്.ഐമാർക്ക് തിരികെ നൽകുന്നതിനെക്കുറിച്ച് പഠിക്കുന്ന എ.ഡി.ജി.പിതല സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും അത് കിട്ടിയാൽ സേനയ്ക്ക് ഗുണകരമായ തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുൻപ് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ്.ഐമാർ സമർത്ഥമായി കാര്യങ്ങൾ ചെയ്യുമായിരുന്നു.
മൂന്നും നാലും സ്റ്റേഷനുകളുടെ മേൽനോട്ടമുണ്ടായിരുന്ന സി.ഐമാരെ സ്റ്റേഷനിൽ എസ്. എച്ച്.ഒമാരാക്കിയതോടെ എസ്.ഐമാരുടെ ഉത്സാഹം കുറഞ്ഞു. ജോലിയുടെ രീതിയും മോശമായി. സ്റ്റേഷനുകളുടെ പ്രവർത്തനം സജീവമാക്കാൻ എസ്.ഐമാർക്ക് ചുമതലയുള്ള പഴയ സംവിധാനമാണ് നല്ലതെന്നാണ് വിലയിരുത്തലെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ആകെയുള്ള 484 സ്റ്റേഷനുകളിൽ 376 സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് നൽകാൻ എ.ഡി.ജി.പിതല സമിതി ശുപാർശ നൽകുമെന്നാണ് സൂചന. കേസുകൾ കൂടുതലുള്ളതും തന്ത്രപ്രധാനവുമായ 108 സ്റ്റേഷനുകളുടെ ചുമതല തുടർന്നും സി.ഐമാർക്കായിരിക്കും. നഗരങ്ങളിലെയും കേസുകൾ കൂടുതലുള്ളതും വി.വി.ഐ.പികളുള്ളതുമായ മേഖലകളിലെ സ്റ്റേഷനുകളിലാവും സി.ഐമാർ തുടരുക.
രണ്ടു സ്റ്റേഷനുകൾക്ക് സി.ഐയുടെ മേൽനോട്ടമുണ്ടായിരുന്ന സംവിധാനമായിരുന്നു ഫലപ്രദമെന്നാണ് വിലയിരുത്തൽ. പത്തുവർഷം വരെ എസ്.ഐയായിരുന്ന ശേഷം ഇൻസ്പെക്ടറായവർ സ്റ്റേഷനിൽ എസ്.ഐയുടെ ജോലിയാണ് ചെയ്യുന്നത്. രണ്ടും മൂന്നും എസ്.ഐമാർ സ്റ്റേഷനുകളിലുണ്ടെങ്കിലും അപ്രധാന ചുമതലകളാണ് നൽകുക. സ്റ്റേഷൻ ഭരണം നഷ്ടമായതോടെ എസ്.ഐമാർ ഉശിരുകാട്ടുന്നുമില്ല. സ്റ്റേഷൻച്ചുമതല എസ്.ഐമാർക്ക് നൽകിയാലും പോക്സോ, സംഘടിത ആക്രമണ കേസുകൾ അന്വേഷിക്കേണ്ടത് സി.ഐമാരായിരിക്കും.
സി.ഐമാർക്ക് രണ്ട്
സ്റ്റേഷൻ ചുമതല ?
സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറ്റുന്ന സി.ഐമാർക്ക് സൈബർ, പോക്സോ, നാർകോട്ടിക്, സാമ്പത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണച്ചുമതല നൽകിയേക്കും. ജില്ലാ ക്രൈംബ്രാഞ്ച്, എ.ആർ ക്യാമ്പ് എന്നിവിടങ്ങളിലേക്കും മാറ്റും. ഒന്നിലേറെ എസ്.ഐമാരുള്ളിടത്ത് ഒരാളെ പ്രിൻസിപ്പൽ എസ്.ഐയാക്കും. രണ്ടു സ്റ്റേഷനുകളുടെ മേൽനോട്ടത്തിന് സി.ഐമാരെ നിയോഗിക്കാൻ ശുപാർശ ചെയ്യുമെന്നാണ് സൂചന. ഒൻപത് സ്റ്റേഷനുകളുടെ മേൽനോട്ടം ഡിവൈ.എസ്.പിക്കായിരിക്കും.
മേൽനോട്ടം പാളി
മുമ്പ് മൂന്ന് സ്റ്റേഷനുകൾക്ക് സി.ഐയുടെ മേൽനോട്ടമായിരുന്നു. അത് ഇല്ലാതായതോടെ സ്റ്റേഷനുകളുടെ പ്രവർത്തനം തോന്നുംപടിയായി
ഉറക്കം പോലുമില്ലാത്ത ജോലി ചെയ്യുന്നത് 40വയസിനു മുകളിലുള്ള ഇൻസ്പെക്ടർമാർക്ക് കടുത്ത സമ്മർദ്ദമുണ്ടാക്കി. ഒട്ടേറെപ്പേർക്ക് ഹൃദയാഘാതവും പക്ഷാഘാതവുമുണ്ടായി.
''എസ്.എച്ച്.ഒ മാറ്റം പഠിക്കുന്ന എ.ഡി.ജി.പി എസ്. ശ്രീജിത്ത് അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. പഠനം നടക്കുന്നതേയുള്ളൂ
-റവാഡ ചന്ദ്രശേഖർ,
പൊലീസ് മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |