
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്നെ വിളിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വികസനത്തിനായി ഒരേ മനസോടെ മുന്നോട്ട് പോകുമെന്ന് പരസ്‌പരം ഉറപ്പ് നൽകിയതായും സുരേഷ് ഗോപി ഫേസ്‌ബുക്കിൽ കുറിച്ചു.
സൗഹൃദം പങ്കുവയ്‌ക്കലിനപ്പുറം രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാമെന്നാണ് സംസാരിച്ചതെന്നും സുരേഷ് ഗോപി കുറിച്ചു. വിജയ്‌യുടെ മുന്നോട്ടുള്ള യാത്രയ്‌ക്ക് അദ്ദേഹം ആശംസ അറിയിക്കുകയും ചെയ്‌തു.
ഇന്നലെയാണ് വിജയ് നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയത്. ഡൽഹിയിലെ സേവാ തീർത്ഥിലെ ഓഫീസിലായിരുന്നു 20 മിനിട്ടോളം നീണ്ടുനിന്ന കൂടിക്കാഴ്‌ച. തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം വിജയ് നടത്തുന്ന ആദ്യ ഡൽഹി സന്ദർശനമാണിത്. തമിഴ്‌നാട്ടിലെ സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിന് പകരം ആദ്യം 'തമിഴ് തായ് വാഴ്‌ത്ത്' ആലപിക്കാൻ അനുവദിക്കണമെന്ന് വിജയ് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
ഒപ്പം മേക്കെദാതു ഡാം പദ്ധതി തർക്കം, തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്‌ത സംഭവം തുടങ്ങി പ്രധാന വിഷയങ്ങളെല്ലാം ചർച്ച ചെയ്‌തു. നൂറ്റാണ്ടുകൾ പഴക്കമുള്ള ചോള കാലഘട്ടത്തിലുള്ള ചെമ്പോലകൾ നെതർലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നതിന് വിജയ് പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുകയും ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |