കൽപ്പറ്റ: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ നാളെയും രക്ഷാപ്രവർത്തനം തുടരുമെന്ന് മന്ത്രിമാർ അറിയിച്ചു. ദുരന്തസ്ഥലം സന്ദർശിച്ച ശേഷം കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മന്ത്രിമാരായ ടി. സിദ്ധീഖും എപി അനിൽ കുമാറും ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ അഞ്ച് മരണങ്ങളാണ് സ്ഥിരീകരിച്ചത്. അഞ്ചുപേരെ ഇനിയും കണ്ടെത്താനുണ്ട്.
'മഴയ്ക്ക് മുൻപ് തന്നെ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ദുരന്തമുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ കഴിഞ്ഞു. കാലാവസ്ഥ അനുകൂലമാകുന്നതുവരെ രാത്രിയിലും തിരച്ചിൽ തുടരും.' മന്ത്രി അനിൽകുമാർ പറഞ്ഞു. ദുരന്തത്തിൽ ഇരയായവരെല്ലാം ഇതരസംസ്ഥാനങ്ങളിൽ നിന്നും ഇവിടെ ജോലിക്കെത്തിയ തൊഴിലാളികളാണ്.
'തിരച്ചിലിനായി ദുരന്തബാധിത പ്രദേശം നാല് സോണുകളായി തിരിക്കും. ഇതിനായി കെടാവർ നായ്ക്കളുടെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി ടി. സിദ്ധീഖ് വ്യക്തമാക്കി. നാളെ പൂർണമായ പരിശോധന നടത്തേണ്ടതുണ്ട്. അതിനാൽ പൊതുജനങ്ങൾക്കും വോളന്റിയർമാർക്കും നാളെ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കാനുള്ള പണികൾ ഉടൻ ആരംഭിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ വേഗത്തിലാക്കി മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് ജന്മനാട്ടിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ സർക്കാർ ചെയ്യും'- മന്ത്രിമാർ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |