
തൃശൂർ: കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. വൈകിട്ട് ആറുമണിവരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് ചാലക്കുടി - ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കുമെന്ന് നാട്ടുകാർ അറിയിച്ചു. വൈശേരി പുല്ലേർകാട്ട് മോഹനൻ (65) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.
ഇന്ന് പുലർച്ചെ 2.45ഓടെയായിരുന്നു സംഭവം. വീട്ടുപറമ്പിലെ കൃഷി നശിപ്പിക്കാനെത്തിയ ആനയെ തുരത്തി ഓടിക്കുന്നതിനിടെ ആയിരുന്നു സംഭവം. മോഹനന് നേരെ പാഞ്ഞടുത്ത കാട്ടാന അദ്ദേഹത്തെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.
ആനയെ ഓടിക്കാനായി പന്തം കത്തിച്ച് ഇറങ്ങിയതിന് പിന്നാലെ ആന പാഞ്ഞടുക്കുകയായിരുന്നു. മോഹനനെ തുമ്പിക്കൈകൊണ്ട് തട്ടിവീഴ്ത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിവായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. കഴിഞ്ഞ നാല് ദിവസമായി കാട്ടാന ഇറങ്ങിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |