
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.കെ.ജെ.റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. ഡയറക്ടറായി മൂന്നുവർഷം പൂർത്തിയാക്കിയതിനാൽ സ്വാഭാവിക മാറ്റമാണെന്ന സർക്കാർ വിശദീകരണം തള്ളി.
റീനയെ തതുല്യ തസ്തികയിലേക്കാണ് മാറ്റിയത്, ശമ്പളത്തിലോ ആനുകല്യങ്ങളിലോ കുറവുണ്ടാവില്ല,ഡോ.വി. മീനാക്ഷി കഴിഞ്ഞ 13ന് ആരോഗ്യ ഡയറക്ടറായി പകരം ചുമതലയേറ്റു എന്നീ വാദങ്ങളും അംഗീകരിച്ചില്ല. എറണാകുളത്തെ പബ്ലിക്ക് ഹെൽത്ത് ലാബ് ഡയറക്ടറായാണ് ഡോ.റീനയെ മാറ്റിയിരുന്നത്.
സ്പെഷ്യൽ റൂൾ പ്രകരം ആരോഗ്യവകുപ്പ് ഡയറക്ടർ പദവിക്ക് മൂന്ന് വർഷ സമയപരിധിയില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് കേഡറിൽ നിന്ന് സ്പെഷ്യാലിറ്റിയിലേക്ക് എക്സിക്യൂട്ടീവ് ഓർഡർ വഴി മാറ്റാനാവില്ലെന്നും ഡോ.റീന വാദിച്ചു. ചോദിച്ചിട്ടില്ലാത്ത അവധിയുടെ പേരിൽ വ്യാജ ആരോപണം ഉന്നയിച്ച് അപമാനിച്ചെന്നും ഹർജിയിലുണ്ടായിരുന്നു. നേരത്തെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റവും ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു.
സ്ഥലംമാറ്റ ഉത്തരവ്
തിരുത്തേണ്ടിവന്നു
സർക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ മാറ്റിയതെന്നാണ് മന്ത്രി കെ.മുരളീധരൻ ആദ്യം പറഞ്ഞത്. ഡോ.റീന പകർച്ച വ്യാധിക്കാലത്ത് 15 ദിവസം അവധിക്ക് അപേക്ഷിച്ചിരുന്നെന്ന് വ്യക്തമാക്കി ഇറക്കിയ സ്ഥലംമാറ്റ ഉത്തരവിൽ പിന്നീട് സർക്കാർ തിരുത്തൽ വരുത്തി. ശബരിമലയിലേക്ക് ഡോക്ടർമാരെ വിട്ടുനൽകില്ലെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചു, നിപ്പ സ്ഥിരീകരിച്ച വിവരം അറിയിച്ചില്ല എന്നിവയും സ്ഥലംമാറ്റത്തിനു കാരണമായി ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |