
ആലപ്പുഴ: പുന്നപ്ര വയലാർ രക്തസാക്ഷികളുടെ വീരസ്‌മരണകൾ ഉറങ്ങുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് സ്‌മാരകം ഒരുങ്ങുന്നു.
വി.എസിന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്താണ് സി.പി.എം സ്‌മാരകം നിർമ്മിക്കുന്നത്. വി.എസ് അനുസ്‌മരണ ദിനമായ 21ന് പൂർത്തിയാകുന്ന വിധത്തിൽ നിർമ്മാണം പുരോഗമിക്കുന്നു.
ശിൽപ്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിലാണ് നിർമ്മാണം. വി.എസ് സ്മാരകത്തിന്റെ ആദ്യ രൂപരേഖയിൽ സ്മാരകത്തിന് പിന്നിലായി ഒരു മതിൽ ഉൾപ്പെടുത്തിയിരുന്നു. ഈ മതിൽ വന്നാൽ പി.കൃഷ്ണപിള്ള, ടി.വി.തോമസ്, കെ.ആർ.ഗൗരിഅമ്മ ഉൾപ്പടെയുള്ളവരെ അടക്കിയ സ്ഥലം കാഴ്ചയിൽ നിന്ന് മറയും. ഈ ആശങ്ക സി.പി.ഐ മുന്നോട്ട് വച്ചിരുന്നു.
സി.പി.ഐയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ടി.വി.തോമസ് സ്മാരകം വി.എസ് സ്മാരകത്തിന്റെ കാഴ്ച മറയ്ക്കുമെന്ന ആശങ്ക സി.പി.എമ്മും മുന്നോട്ടുവച്ചിരുന്നു. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പേരിലുള്ളതാണ് ഭൂമി. ഒടുവിൽ വി.എസ് സ്മാരത്തിന്റെ രൂപരേഖയിൽ ഉൾപ്പെടുത്തിയിരുന്ന മതിൽ ഒഴിവാക്കിയും, ടി.വി.തോമസിന്റെ നിർദ്ദിഷ്ട സ്മാരകത്തിന്റെ സ്ഥലം അൽപ്പം നീക്കിയുമാണ് നിർമ്മാണം നടത്തുന്നത്.
21ന് രാവിലെ 9ന് വലിയചുടുകാട്ടിൽ നടക്കുന്ന പുഷ്‌പാർച്ചനയിലും വി.എസ് അനുസ്‌മരണത്തിലും സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് അനുസ്‌മരണ സമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ടി.വി.തോമസ് സ്മാരകത്തിന്റെ തറക്കല്ലിടൽ ഇന്നുനടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |