
തിരുവനന്തപുരം: ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ (പഴയ ജുവനൈൽ ഹോം) കുട്ടികൾക്ക് അമിത സ്വാതന്ത്ര്യം അനുവദിക്കുന്ന വനിത ശിശു വികസന വകുപ്പ് ഡയറക്ടറുടെ വിചിത്ര നിർദ്ദേശങ്ങൾ ഇൻസ്ട്രക്ടർമാർക്ക് തലവേദനയാകുന്നു.
കുട്ടികൾക്ക് ഇഷ്ടാനുസരണം മുടി വളർത്താനും മുറിക്കാനുമുള്ള അനുമതി നൽകണം, മുഖം നോക്കാനുള്ള കണ്ണാടിയുടെ വലിപ്പം പാദം മുതൽ തലമുടി വരെ കാണത്തക്കവിധമാക്കണം, ചെറുപലഹാരങ്ങൾ അടങ്ങിയ സ്നാക്ക് ബോക്സ് എളുപ്പത്തിൽ എടുക്കാൻ കഴിയുംവിധം സജ്ജീകരിക്കണം എന്നീ നിർദ്ദേശങ്ങളാണ് രണ്ടുമാസം മുമ്പിറക്കിയ സർക്കുലറിൽ നൽകിയത്. ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഇൻസ്ട്രക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.
എല്ലാ കുട്ടികളുടെയും മുടി ഒരുപോലെ മുറിക്കണമെന്നതാണ് നിലവിലെ ചട്ടം. ഇതിനു വിരുദ്ധമായാണ് പുതിയ നിർദ്ദേശം. അക്രമവാസനയുള്ള കുട്ടികൾക്ക് വലിയ കണ്ണാടികൾ സ്ഥാപിക്കുന്നത് ഗുണകരമല്ലെന്നാണ് ജീവനക്കാരുടെ പക്ഷം. സ്നാക്ക് ബോക്സ് എളുപ്പത്തിൽ എടുക്കാൻ കഴിയുംവിധം സജ്ജീകരിക്കുമ്പോൾ കൈയൂക്കുള്ളവർ പലഹാരങ്ങൾ തട്ടിയെടുക്കും. ഇത് തർക്കത്തിനും കൈയാങ്കളിയിലേക്കും നീങ്ങാൻ സാദ്ധ്യതയുണ്ടെന്നും ജീവനക്കാർ പറയുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട വ്യക്തികളുടെയോ സംഘടനകളുടെയോ ചൈൽഡ് സൈക്കോളജിസ്റ്റുകളുടെയോ അഭിപ്രായം ആരായാതെയാണ് സർക്കുലർ ഇറക്കിയതെന്നും ആക്ഷേപമുണ്ട്.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടികൾ, പ്രായപൂർത്തിയാകാതെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾ, കോടതികൾ ചെറിയ ശിക്ഷകൾ നൽകുന്നവർ തുടങ്ങിയവരെയാണ് സംരക്ഷണത്തിനായി ശിശു സംരക്ഷണ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നത്. ഇവരെ പരിശീലിപ്പിക്കാനും ശ്രദ്ധിക്കാനും ഓരോ കേന്ദ്രത്തിലും രണ്ടോ മൂന്നോ ഇൻസ്ട്രക്ടർമാരാണുള്ളത്. കുട്ടികൾ പരസ്പരം ആക്രമിക്കുന്നതും ഇറങ്ങിപ്പോകുന്നതും ഇവിടങ്ങളിൽ പതിവാണ്.
മിഷനവാത്സല്യ
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'മിഷന വാത്സല്യ"യ്ക്ക് കീഴിലാണ് ശിശുസംരക്ഷണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. മിഷന വാത്സല്യയുടെ ചുമതലയും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്കാണ്.
515
സംസ്ഥാനത്ത് ആകെ ശിശുസംരക്ഷണ സ്ഥാപനങ്ങൾ
11,100
താമസക്കാരായ കുട്ടികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |