
തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയരുന്നതിനൊപ്പം പലതരം പനികളിൽ പൊള്ളുകയാണ് കേരളം. പകർച്ചപ്പനിയും ഡെങ്കിപ്പനിയും എലിപ്പനിയും ചുക്കുൻഗുനിയയുമടക്കം ഗ്രാമ- നഗരഭേദമന്യേ പടരുന്നു. കുട്ടികൾക്കിടയിൽ തക്കാളിപ്പനിയും വ്യാപകമാണ്. കാലവർഷം ദുർബലമായി വേനൽക്കാലത്തിന് സമാനമായി പെട്ടെന്ന് ചൂട് ഉയരുന്നതും രോഗാവസ്ഥ കൂട്ടുന്നു.
വൈറൽ പനി ബാധിച്ചാൽ ഒരു ഡോസ് മരുന്നുകൊണ്ട് മാറാത്ത സ്ഥിതിയാണ്. രണ്ടു കോഴ്സ് കഴിഞ്ഞാലും ആരോഗ്യം വീണ്ടെടുക്കാനാവുന്നില്ല. ഒരാഴ്ച കഴിഞ്ഞാലും കിടക്ക വിട്ടെഴുന്നേൽക്കാനാകുന്നില്ല. ക്ഷീണവും ചുമയും മാറാൻ വീണ്ടും സമയമെടുക്കും. വീട്ടിലെ മറ്റുള്ളവരിലേക്ക് രോഗം പെട്ടെന്ന് പടരുകയും ചെയ്യുന്നു. ആശുപത്രികളിലെ ഒ.പികളിൽ രണ്ടാഴ്ചയായി പനി ബാധിച്ചവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ദിവസവും 10000പേർ
പനി ബാധിതർ
ദിവസവും ശരാശരി 10,000ൽ അധികം പേർ ചികിത്സതേടുന്നു. കഴിഞ്ഞ ദിവസം ചികിത്സതേടിയത് 10,922 പേരാണ്. മലപ്പുറം, തൃശൂർ ജില്ലകളിലാണ് കൂടുതൽ. മലപ്പുറത്ത് 2454 പേരും തൃശൂരിൽ 1004 പേരും.
സംസ്ഥാനത്ത് 51 പേർക്ക് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 13 പേർക്ക് എലിപ്പനിയും 6 പേർക്ക് മലേറിയയും കണ്ടെത്തി. 3 പേർക്ക് ഷിഗല്ലയും ബാധിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതൽ. ചുക്കുൻഗുനിയ, ഹെപ്പറ്റെറ്റിസ് കേസുകളും എല്ലാ ജില്ലകളിലും റിപ്പോർട്ട് ചെയ്യുന്നു.
മരണവും കൂടുന്നു
പനിയടക്കമുള്ള രോഗങ്ങൾ ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ 9 മരണങ്ങളാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. കൂടുതൽപേരും എലിപ്പനി ബാധിതരായിരുന്നു. മലേറിയ, എച്ച്1, എൻ1 ബാധിതരും മരിച്ചവരുടെ കൂട്ടത്തിലുണ്ട്.
രോഗലക്ഷണങ്ങളിൽ
ശ്രദ്ധവേണം
1.ഡെങ്കിപ്പനി: പനി, തലവേദന, പേശി വേദന, കണ്ണിനു പുറകിൽവേദന, ശരീരത്തിൽ ചുവന്നപാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ
2.എലിപ്പനി: പനിക്ക് പുറമേ കാലുകളിലെ പേശികളിൽ കടുത്തവേദന, കണ്ണിന് ചുവപ്പ് അല്ലെങ്കിൽ മഞ്ഞനിറം, മൂത്രത്തിന്റെ അളവ് കുറയൽ
3.ചിക്കുൻഗുനിയ: ശക്തമായ പനി, ശരീരത്തിലെ വിവിധ സന്ധികളിൽ നീരും വേദനയും, കണ്ണിന് ചുവപ്പ് നിറം, ക്ഷീണം, ചർദ്ദി, മനംമറിച്ചിൽ.
-----------------
മരണങ്ങൾ ഇതുവരെ
(2026ലെ കണക്ക്)
ഇൻഫ്ളുവൻസ................................104
എലിപ്പനി.............................................97
അമീബിക് മസ്തിഷ്‌കജ്വരം..............44
ഡങ്കിപ്പനി.............................................40
ഹെപ്പറ്റൈറ്റിസ്-എ.............................40
ഷിഗെല്ല................................................. 8
------
ചികിത്സ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. പനി ക്ലിനിക്കുകൾ തുടങ്ങാൻ നേരത്തേ തന്നെ നിർദ്ദേശം നൽകിയിരുന്നു. മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.
-ഡോ. വി.മീനാക്ഷി,
ആരോഗ്യവകുപ്പ് ഡയറക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |