
കൊച്ചി: പ്രത്യേക പ്രോഗ്രാമിംഗിലൂടെ, ദുരന്തമേഖലകളിൽ മരുന്നും ഭക്ഷണവുമെത്തിക്കുന്ന ആളില്ലാ വിമാനം (ഡ്രോൺ) ഒരുക്കിയ മലയാളികളുൾപ്പെട്ട വിദ്യാർത്ഥി സംഘത്തിന് ബ്രിട്ടനിലെ യു.എ.എസ് ചാലഞ്ച് -2026 എയ്റോസ്പേസ് മത്സരത്തിൽ 'മീഡിയ ആൻഡ് എൻഗേജ്‌മെന്റ്" അവാർഡ്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ (എം.ഐ.ടി) 'പ്രോജക്ട് ഡ്രോൺ എയ്ഡ്" ടീമാണ് അവാർഡ് നേടിയത്. ഡ്രോണുകൾ നോയിഡയിലെ നാഷണൽ ഇന്നൊവേഷൻ ചാലഞ്ചിൽ അവതരിപ്പിച്ചു. 2017 മുതലുള്ള ഗവേഷണങ്ങളുടെ തുടർച്ചയായിരുന്നു ഫിക്സഡ് വിംഗ് വിഭാഗത്തിലെ ചെറുവിമാനം. എ.ഐ അധിഷ്ഠിത കമ്പ്യൂട്ടർ നിയന്ത്രണമാണിതിന്.
ദുരന്തമുഖത്ത് മരുന്നുമെത്തിക്കും
ദുരന്തമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും വെള്ളവും മരുന്നുകളും എത്തിക്കാനുമാകും. സവിശേഷമായ പ്രോഗ്രാമിലാണിത് പ്രവർത്തിക്കുന്നത്. ഇതിന്റെ പേറ്റന്റിനും അപേക്ഷിച്ചിട്ടുണ്ട്. 35 വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ടീമിൽ നിന്ന് എട്ടുപേരാണ് ചെറുവിമാനത്തെ ബ്രിട്ടനിൽ അവതരിപ്പിച്ചത്. ടെക്നിക്കൽ ഹെഡ് കെവിൻ സിബി (ഇരിങ്ങാലക്കുട), ദേവിക രാജീവ് (കുരീപ്പുഴ), ശ്രേയസ് എസ്. കുമാർ (പട്ടാഴി), ഹർഷ് പൈ, സൗരജിത് സാഹ, സാഹിൽ സിൻഹ, വേദാന്ത റാവു, യുവരാജ് സിംഗ് എന്നിവർ പങ്കെടുത്തു. ലോകത്തെ 54 സർവകലാശാലകൾ മാറ്റുരച്ച വേദിയിൽ ഈ വർഷം ഈ അവാർഡ് നേടുന്ന ഏക ഇന്ത്യൻ ടീമാണ്. നോയിഡയിലെ ദേശീയ പ്രദർശനത്തിൽ പരസ്പരം ആശയവിനിമയം നടത്തുന്ന ഇരട്ട (swarm) ഡ്രോണുകളാണ് ഇവർ അവതരിപ്പിച്ചത്.
സെക്കൻഡിൽ 20 മീറ്റർ
ചിറകുഭാഗത്തിന് 2.4 മീറ്ററാണ് വീതി.
നീളം 2 മീറ്റർ
തൂക്കം 10 കിലോ.
ശരാശരി വേഗം സെക്കൻഡിൽ 20 മീറ്റർ
ഏകദേശം മുതൽമുടക്ക് 4 ലക്ഷം.
ചെറുവിമാനത്തിന് കൃഷിയിടങ്ങളിലെ മരുന്നുതളി അടക്കം മറ്റ് ഉപയോഗങ്ങളുമുണ്ട്.
- കെവിൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |