SignIn
Kerala Kaumudi Online
Sunday, 13 September 2026 9.38 AM IST

രാത്രിയായാൽ ശല്യം സഹിക്കാൻ കഴിയുന്നില്ല, ഉറക്കവും നഷ്‌ടപ്പെട്ടു: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താമസം മാറ്റി

arif-muhammed-khan

തിരുവനന്തപുരം: രാജ്ഭവനിൽ ഗവർണർ താമസിക്കുന്ന വസതിയുടെ (ഗവർണേഴ്സ് അപ്പാർട്ട്മെന്റ്) മച്ചിലൂടെ മരപ്പട്ടികൾ ഓടുന്നു. രാത്രിയിൽ വല്ലാത്ത ശബ്ദം. മുറികളിൽ മൂത്രമൊഴിച്ച് നാശമാക്കുന്നു. ഉറക്കം നഷ്ടമായതോടെ,അതിവിശിഷ്ടാതിഥികൾക്കുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം താമസം മാറ്റി. ആറുമാസം ഇവിടെയായിരിക്കും താമസം.

രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും താമസിക്കാൻ മാത്രമായി രാജ്ഭവൻ വളപ്പിൽ തന്നെയുള്ളതാണ് ആഡംബര സൗകര്യങ്ങളുള്ള പ്രസിഡൻഷ്യൽ സ്യൂട്ട്. അനന്തപുരി സ്യൂട്ട് എന്നും പേരുണ്ട്.

കേരളീയ വാസ്തുശിൽപ്പ മാതൃകയിലുള്ള മന്ദിരമാണ് രാജ്ഭവൻ. മുറികളിൽ മച്ചുകളും അതിനു മുകളിൽ പാകിയ ഓടുകളുമുണ്ട്. മച്ചിനു മുകളിലാണ് മരപ്പട്ടികൾ വിഹരിക്കുന്നത്. ഗവർണറുടെ ഉറക്കത്തിനു പോലും തടസമായതോടെ, പൊട്ടിയ ഓടുകൾ മാറ്റാനും മച്ചുകൾ നവീകരിക്കാനും ഗവർണർ നിർദ്ദേശിച്ചു. പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണിയും നവീകരണവും തുടങ്ങിയതോടെയാണ് ഗവർണർ താമസം മാറ്റിയത്.

തിരുവിതാംകൂർ രാജകുടുംബം ഗസ്റ്റ്ഹൗസായി ഉപയോഗിച്ചിരുന്ന വസതിയാണ് പ്രസിഡൻഷ്യൽ സ്യൂട്ടാക്കി മാറ്റിയത്. ആഡംബര സൗകര്യങ്ങളുള്ള വലിയ മുറിയും അതിനോട് ചേർന്ന് നാല് മുറികളുമടങ്ങിയതാണിത്. നിലത്തും ഭിത്തികളിലുമെല്ലാം തടിയുടെ പാനലിംഗും മറ്റ് സൗകര്യങ്ങളുമുണ്ട്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസം ഇവിടെ തങ്ങിയിട്ടുണ്ട്. ഗവർണർമാർക്കും പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാം.

കോവളം ഗസ്റ്റ്ഹൗസ് ചോദിച്ചു, നിരസിച്ചു

തിരുവനന്തപുരം: രാജ്ഭവനിലെ പ്രധാന മന്ദിരത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോവളം കടൽത്തീരത്തെ സർക്കാർ ഗസ്റ്റ്ഹൗസ് താമസത്തിന് വിട്ടുതരണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം സുരക്ഷാകാരണങ്ങളാൽ സംസ്ഥാന സർക്കാർ നിരസിച്ചു. പേഴ്സണൽ സ്റ്റാഫിനടക്കം അവിടെ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസം മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയത്. കത്ത് മുഖ്യമന്ത്രി ചീഫ്സെക്രട്ടറിക്ക് കൈമാറി. ചീഫ്സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര, ടൂറിസം സെക്രട്ടറിമാരുടെയും മറ്റും ഉന്നതതല യോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തു. കടൽത്തീരത്തോട് ചേർന്നുള്ള ഗസ്റ്റ്ഹൗസിൽ ഭരണത്തലവനായ ഗവർണർ താമസിക്കുന്നത് സുരക്ഷാപ്രശ്നങ്ങൾക്കിടയാക്കുമെന്ന് യോഗം വിലയിരുത്തി. ടൂറിസം കേന്ദ്രമായ കോവളത്ത് നിരവധി സഞ്ചാരികൾ വന്നു പോകുന്നതും സുരക്ഷാവെല്ലുവിളിയായി കണ്ടു. പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുന്നത് ടൂറിസത്തെ ബാധിക്കുമെന്നും യോഗം വിലയിരുത്തി. സുരക്ഷാപ്രശ്നം രേഖാമൂലം അറിയിച്ചതോടെയാണ് രാജ്ഭവനിലെ അതിഥി മന്ദിരത്തിലേക്ക് ഗവർണർ താമസം മാറ്റിയത്.

കുടുംബശ്രി വഴി രാജ്ഭവനിൽ നിയമിതരായ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും സർക്കാർ നിരസിച്ചു. സർക്കാരിന്റെ ധനസ്ഥതി കണക്കിലെടുത്താണ് ധനവകുപ്പ് വിയോജിച്ചത്. ഗവർണറുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് അടുത്തിടെ രാജ്ഭവനിൽ ഒരു ഫോട്ടോഗ്രാഫർ തസ്തിക സ്ഥിരപ്പെടുത്താൻ സർക്കാർ തയ്യാറായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARIF MUHAMMED KHAN, GOVERNOR, RAJBHAVAN, GOVERNOR SHIFT TO ANOTHER HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA