
തിരുവനന്തപുരം: പരമ്പരാഗത ബിരുദ കോഴ്സുകൾ ഉയർന്ന ശമ്പളത്തോടെ തൊഴിൽ ഉറപ്പാക്കുന്ന അത്യാധുനിക കോഴ്സുകളാക്കി മാറ്റും. ലോജിസ്റ്റിക്സ്, ഡേറ്റാ അനലറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കം തൊഴിൽ സാദ്ധ്യതയേറിയ കോഴ്സുകളാക്കാനാണ് പദ്ധതിയെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ ഡോ.അച്യുത്ശങ്കർ എസ്.നായർ 'കേരളകൗമുദി'യോട് പറഞ്ഞു.
കോളേജുകളിൽ പ്രവേശനം നേടുന്നവരുടെ എണ്ണം കുറവാണ്. അതേ സമയം, സ്വാശ്രയ രീതിയിലുള്ള അത്യാധുനിക കോഴ്സുകളിൽ പ്രവേശനത്തിന് വൻ ഡിമാന്റുമാണ്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള കോഴ്സുകളുടെ രൂപ മാറ്റം വരുത്തുന്നത്. ഇതിനായി അദ്ധ്യാപകർക്ക് മൂന്നു മാസത്തെ തീവ്ര പരിശീലനം നൽകും. പരമ്പരാഗത കോഴ്സുകൾ പഠിക്കാൻ കുട്ടികളില്ലാതാവുന്നത് അദ്ധ്യാപകരുടെ ജോലിയെപ്പോലും ബാധിക്കുമെന്നാണ് വിലയിരുത്തൽ
മാത്സിനൊപ്പം
മെഷീൻലേണിംഗ്
1)പരമ്പരാഗത മാത്തമാറ്റിക്സ് കോഴ്സുകൾക്കൊപ്പം എ.ഐ, മെഷീൻ ലേണിംഗ്, ഡേറ്റാഅനലറ്റിക്സ് എന്നിവയും ബോട്ടണിക്കൊപ്പം മൈക്രോബയോളജി, ബയോടെക്നോളജി എന്നിങ്ങനെയും ഫിസിക്സിനൊപ്പം നാനോടെക്നോളജി, ക്വാണ്ടംകമ്പ്യൂട്ടിംഗ് എന്നിവയും കൂട്ടിച്ചേർക്കാം.
2)മലയാളം ലിറ്ററേച്ചർ ആൻഡ് ട്രാൻസ്‌ലേഷൻ, മലയാളം ആൻഡ് കൾച്ചറൽ സ്റ്റഡീസ്, മലയാളം ആൻഡ് ടൂറിസം എന്നിങ്ങനെ കോഴ്സുകൾ മാറ്റും. ബി.ബി.എ, എം.ബി.എ കോഴ്സുകൾക്കൊപ്പം ലോജിസ്റ്റിക്സ്, വെയർഹൗസിംഗ് അടക്കം കൂട്ടിച്ചേർക്കാം. കമ്പ്യൂട്ടർ കോഴ്സുകളിലും അത്യാധുനിക സാങ്കേതിക വിദ്യകൾ കൂട്ടിച്ചേർക്കാനാവും.
ചട്ടഭേദഗതി
വേണ്ടിവരും
നിലവിലുള്ള അദ്ധ്യാപകരെ അത്യാധുനിക കോഴ്സുകളിൽ നിയോഗിക്കണമെങ്കിൽ സർവകലാശാലാ റഗുലേഷനുകളിൽ ഭേദഗതി വേണ്ടിവരും. അതത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്കേ നിലവിൽ ആ കോഴ്സുകൾ പഠിപ്പിക്കാനാവൂ. ഇത് മാറ്റാനാണ് ചട്ട ഭേദഗതി.
''യോഗ്യരായ അദ്ധ്യാപകരെ ഉപയോഗിച്ചാവും അത്യാധുനിക കോഴ്സുകൾ. പഠിക്കാൻ കുട്ടികൾ കുറവുള്ള കോഴ്സുകളാവും റീ-ഡിസൈൻ ചെയ്യുക''
-ഡോ.അച്യുത്ശങ്കർ എസ്.നായർ,
വൈസ്‌ചെയർമാൻ
ഉന്നതവിദ്യാഭ്യാസ കൗൺസിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |