
റെയിൽവേയുടെ 105 വർഷത്തെ ചരിത്രത്തിൽ ആദ്യമായി റെയിൽവേ ബോർഡിന്റെ തലപ്പത്ത് വനിതയെത്തുന്നു. റെയിൽവേ ബോർഡിന്റെ ചെയർപേഴ്‌സൺ, സി ഇ ഒ എന്നീ പദവികളിൽ ജയ വർമ സിൻഹയെ നിയമിച്ചുകൊണ്ടാണ് കേന്ദ്രം ഈ മേഖലയിൽ വനിതാ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ജയ വർമയുടെ നിയമനത്തിന് അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റി ഒഫ് ദി ക്യാബിനറ്റ് അംഗീകാരം നൽകിയതായി കേന്ദ്രം പ്രസ്‌താവനയിൽ വ്യക്തമാക്കി.
അലഹബാദ് സർവകലാശാലയിൽ നിന്ന് പഠിച്ചിറങ്ങിയ ജയ വർമ 1988ലാണ് ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിന്റെ ( ഐ ആർ ടി എസ്) ഭാഗമാവുന്നത്. നോർത്തേൺ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ, ഈസ്റ്റേൺ റെയിൽവേ എന്നിങ്ങനെ റെയിൽവേ സോണുകളിൽ സേവനമനുഷ്ഠിച്ചു. സെപ്‌തംബർ ഒന്നിന് ജയ വർമ റെയിൽവേ ബോർഡിന്റെ പുതിയ ചെയർപേഴ്‌സണായി ചുമതലയേൽക്കും. 2024 ഓഗസ്റ്റ് 31 വരെയാണ് സേവനകാലാവധി.
ഒഡീഷയിൽ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ദുരന്തകാലത്ത് മാദ്ധ്യമങ്ങളിൽ ജയ വർമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാലസോർ അപകടത്തിന്റെ പശ്ചാത്തലത്തിൽ സങ്കീർണമായ സിഗ്നലിംഗ് സംവിധാനത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിച്ചുകൊണ്ട് റെയിൽവേയുടെ പൊതുമുഖമായി മാറിയിരുന്നു സിൻഹ.
കൊൽക്കത്തയും ധാക്കയും തമ്മിൽ ബന്ധിപ്പിക്കുന്ന മൈത്രി എക്‌സ്‌പ്രസിന്റെ ഉദ്ഘാടനത്തിലും ജയ വർമ നിർണായക പങ്കുവഹിച്ചിരുന്നു. ബംഗ്ളാദേശിൽ ഇന്ത്യൻ ഹൈ കമ്മിഷനിൽ റെയിൽവേ അഡ്വൈസറായി പ്രവർത്തിക്കുമ്പോഴായിരുന്നു മൈത്രി എക്‌സ്‌പ്രസിന്റെ ഉദ്ഘാടനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |