
ന്യൂഡൽഹി: റെയിൽവേയിൽ ജോലിചെയ്‌തവരെയും കേന്ദ്ര സർക്കാർ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി. കെഎസ്‌ഇബി ജീവനക്കാരിയായ ബെൻസി ജോണിന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീശ് കുമാർ ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഈ വിധി പ്രഖ്യാപിച്ചത്. റെയിൽവെയുടെ സേവന വ്യവസ്ഥകൾ റെയിൽവെ ചട്ടപ്രകാരമാണ് ആ കാരണം കൊണ്ട് അവർ കേന്ദ്ര സർക്കാർ ജീവനക്കാരാകാതിരിക്കുന്നില്ല. ഇവർക്ക് പുതിയ ജോലിയിലെ വേതനം നിശ്ചയിക്കുമ്പോൾ വെയിറ്റേജ് നൽകണം. റെയിൽവേ ജീവനക്കാർക്ക് സർവീസ് പ്രശ്‌നങ്ങളിൽ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും ബെഞ്ച് വിധിച്ചു. കെഎസ്‌ഇബിയിൽ സബ് എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ച ബെൻസിക്ക് വെയിറ്റേജ് ലഭിച്ചിരുന്നില്ല. 1990ൽ റെയിൽവെയിൽ ജൂനിയർ ഡ്രാഫ്റ്റ്‌മാനായാണ് സർവീസിൽ പ്രവേശിച്ചത്. പത്ത് വർഷത്തോളം റെയിൽവേയിൽ സ്ഥിരം സർവീസിലുണ്ടായി. ശേഷമാണ് കെഎസ്‌ഇബിയിലെത്തിയത്.
റെയിൽവെയിലെ സർവീസ് കെഎസ്‌ഇബിയിൽ ശമ്പളം നിശ്ചയിക്കാൻ പരിഗണിച്ചു. പക്ഷെ റെയിൽവെ ബോർഡ് ചീഫ് ഇന്റേണൽ ഓഡിറ്റർ ഇതിനെ എതിർക്കുകയും അധികമായി നൽകിയ പണം തിരികെപിടിക്കാൻ ഉത്തരവിടുകയും ചെയ്‌തു. റെയിൽവെ സർവീസ് കേന്ദ്ര സർക്കാർ സർവീസെന്ന് പരിഗണിച്ച് ശമ്പളനിർണയത്തിൽ വെയിറ്റേജ് നൽകാൻ കഴിയില്ലെന്നാണ് അന്ന് ഉത്തരവിൽ പറഞ്ഞത്. ഇതിനെതിരെ ബെൻസി ഹൈക്കോടതിയെ സമീപിച്ചപ്പോൾ 2017ൽ സിംഗിൾ ബെഞ്ച് ഇവർക്ക് അനുകൂലമായി വിധി നൽകി. എന്നാൽ 2019ൽ ഡിവിഷൻ ബെഞ്ച് ഇതിനെതിരായി വിധി പുറപ്പെടുവിച്ചു. നിലവിൽ സുപ്രീംകോടതി 2019ലെ ഈ വിധി തള്ളുകയും 2017ലെ വിധി പുനഃസ്ഥാപിക്കുകയും ചെയ്‌തു.
റെയിൽവേ ബോർഡിന്റെ അധികാരങ്ങൾ അതിലെ ജോലിക്കാരുടെ കേന്ദ്ര ജീവനക്കാരെന്ന പദവി ഇല്ലാതാക്കുന്നില്ല, രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവാണ് റെയിൽവെ. ബെൻസി ജോണിന് നൽകിയ ആനുകൂല്യങ്ങൾ നേരത്തെ ഉത്തരവിലൂടെ പിൻവലിച്ചതിൽ അശ്ചര്യം പ്രകടിപ്പിച്ച സുപ്രീംകോടതി മൂന്ന് മാസത്തിനകം ഹർജിക്കാരന് ആനുകുല്യങ്ങളെല്ലാം നൽകിയിരിക്കണമെന്നും ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |