കായംകുളം: കായംകുളത്ത് ലോകകപ്പ് ഫുട്ബാൾ ഫൈനൽ മത്സരം വലിയ എൽ.ഇ.ഡി സ്ക്രീനിൽ തത്സമയം കണ്ട് മന്ത്രി എം. ലിജുവും ആരാധകരും. എക്സൈസ് വകുപ്പും വിമുക്തി മിഷനും ചേർന്ന് ഒരുക്കിയ വേദി കായംകുളം എൽമെക്സ് ഗ്രൗണ്ടിലായിരുന്നു.
പുലർച്ചെ മത്സരം അവസാനിക്കുന്നത് വരെ ജനങ്ങൾക്കൊപ്പം മന്ത്രിയും ആവേശത്തിൽ പങ്കുചേർന്നു.സ്ത്രീകളും കുട്ടികളുമടക്കം വൻ ജനസാഗരമാണ് കാൽപ്പന്ത് ആവേശം പങ്കിടാൻ മൈതാനത്തേക്ക് ഒഴുകിയെത്തിയത്. കാണികൾക്കായി ഒരുക്കിയ വലിയ സ്റ്റേജ് നിറഞ്ഞുകവിഞ്ഞതോടെ മൈതാനമാകെ ആവേശത്തിരയിളക്കമായി മാറി. ലോകകപ്പ് ഫൈനൽ ആവേശത്തിനൊപ്പം കാണികൾക്കായി മൈതാനിയിൽ പ്രത്യേകം ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചിരുന്നു. ഫുട്ബാൾ പ്രേമികൾ വലിയ സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് ഫൈനലിനെ ഏറ്റെടുത്തതെന്ന് മന്ത്രി പറഞ്ഞു. പരിപാടി വൻ വിജയമാക്കി മാറ്റിയ എക്സൈസ് ഉദ്യോഗസ്ഥരെയും വൻ ജനത്തിരക്ക് നിയന്ത്രിച്ച് കാര്യങ്ങൾ സുഗമമാക്കിയ പോലീസ് സേനയെയും സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ടീമിനെയും മന്ത്രി അഭിനന്ദിച്ചു. ലഹരി വിരുദ്ധ സന്ദേശമുയർത്തി ഫുട്ബാൾ ലഹരിയിൽ കായംകുളം ഒറ്റക്കെട്ടായി അണിനിരന്നത് നാടിന് വേറിട്ടൊരു അനുഭവമായി മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |