
കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സി.ടി. സ്‌കാനും ക്ലിനിക്കൽ ലാബും വരുന്നു. മന്ത്രി എം.ലിജുവിന്റെ ഇടപെലിനെ തുടർന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുമായി സഹകരിച്ചാണ് താലൂക്ക് ആശുപത്രിയിൽ ആധുനിക ഇമേജിംഗ് സൗകര്യങ്ങളും അഡ്വാൻസ്ഡ് ലബോറട്ടറിയും സജ്ജമാക്കുക. പുതിയ സി.ടി. സ്‌കാൻ, ലബോറട്ടറി സൗകര്യങ്ങൾ ഇനി മുതൽ 24 മണിക്കൂറും ലഭ്യമായിരിക്കും.
സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സാധാരണക്കാർക്ക് കുറഞ്ഞനിരക്കിൽ പരിശോധനകൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എ.പി.എൽ വിഭാഗക്കാർക്ക് കുറഞ്ഞ നിരക്കിലും കാസ്പ്, മെഡിസെപ് തുടങ്ങി വിവിധ സർക്കാർ ഇൻഷ്വറൻസ് പദ്ധതികളിൽ ഉൾപ്പെട്ടവർക്ക് നിർദ്ദിഷ്ട നിരക്കുകളിലും പരിശോധന നടത്താം. കൂടാതെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്കും സൂപ്രണ്ടിന്റെ ശുപാർശയോടെ 5ശതമാനം രോഗികൾക്ക് പൂർണ്ണമായും സൗജന്യ പരിശോധനയും നൽകും. ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ള രോഗികൾക്ക് മുൻഗണന നൽകിയ ശേഷമേ പുറത്തുനിന്നുള്ള രോഗികൾക്ക് പരിശോധനകൾ ലഭ്യമാക്കൂ. അടിയന്തര കേസുകളിൽ ഉടൻ തന്നെയും സാധാരണ കേസുകളിൽ 24 മണിക്കൂറിനുള്ളിലും റേഡിയോളജിസ്റ്റ് പരിശോധിച്ച റിപ്പോർട്ടുകൾ നൽകും.
വരുമാനത്തിന്റെ 20% വികസന സൊസൈറ്റിക്ക്
ഡയഗ്നോസ്റ്റിക് സേവനങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം തുക ആശുപത്രി വികസന സൊസൈറ്റിക്ക് ലഭിക്കുന്നത് വഴി കായംകുളം താലൂക്ക് ആശുപത്രിയുടെ മറ്റ് വികസന പ്രവർത്തനങ്ങൾക്കും ഇത് വലിയ മുതൽക്കൂട്ടാകും. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിച്ച് കരാർ നടപടികൾ പൂർത്തിയാകുന്നതോടെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |