
രജിസ്റ്റർ ചെയ്തത് റവന്യൂരേഖകളിൽ ഇല്ലാത്ത ഭൂമി
പുഴ പുറമ്പോക്ക് പണ്ടാര വക പാട്ടമെന്ന് എഴുതി രജിസ്ട്രേഷൻ
ആധാരത്തിൽ അടിമുടി ക്രമക്കേട്
കൊച്ചി: മുനമ്പത്ത് വഖഫ് വിവാദത്തിൽപ്പെട്ട ഭൂമിയുടെ കൈമാറ്റങ്ങളെല്ലാം അസാധുവാക്കാൻ സാധിക്കുന്ന റവന്യൂ രേഖകൾ പുറത്തുവന്നു. 1950ൽ സിദ്ധിഖ് സേട്ട് എന്നയാൾ കോഴിക്കോട് ഫാറൂഖ് കോളേജിന് വഖഫ് ആധാരമായി 404.75 ഏക്കർ ഭൂമി നൽകാൻ ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ രജിസ്ട്രേഷൻ നിയമവിരുദ്ധം.
1901ൽ തിരുവിതാംകൂർ മഹാരാജാവ് അബ്ദുൾ സത്താർ സേട്ടിന് പാട്ടത്തിന് നൽകിയതായുള്ള ഭൂമിക്ക് പാട്ടം തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കിയിട്ടില്ല. പഴയ വടക്കേക്കര വില്ലേജിൽ 18/1 സർവേയിലുള്ളതാണ് ഭൂമി. ആകെ 560.39 ഏക്കർ ഭൂമിയുണ്ട്. ഇത് മുഴുവൻ പുഴ പുറമ്പോക്കാണെന്ന് 1905ലെ സെറ്റിൽമെന്റ് രജിസ്റ്ററിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പാട്ടക്കാരന്റെ പേരും ഇതിൽ ഇല്ല.
സത്താർ സേട്ടിന്റെ അനന്തരാവകാശികളിൽ നിന്ന് സിദ്ധിഖ് സേട്ട് ഈ ഭൂമി വിലയ്ക്ക് വാങ്ങിയതായാണ് അവകാശവാദം. ഇക്കാര്യവും തർക്കത്തിലാണ്.
ഫറൂഖ് കോളേജിന്റെ പേരിലുള്ള രജിസ്ട്രേഷൻ റദ്ദാക്കണമെന്നും വ്യാജമായി ചമച്ച ആധാരം റദ്ദുചെയ്യണമെന്നും അന്യാധീനപ്പെട്ട പുറമ്പോക്ക് ഭൂമി തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് വൈറ്റില സ്വദേശി അജിത് കുമാർ റവന്യൂ സെക്രട്ടറിക്കും രജിസ്ട്രേഷൻ ഐ.ജിക്കും പരാതി നൽകിയിട്ടുണ്ട്.
ആധാരം നിയമവിരുദ്ധം
18/1 സർവേ നമ്പറിലെ മുഴുവൻ ഭൂമിയും പുഴപുറമ്പോക്കായിരിക്കെ പണ്ടാരവക വെറുംപാട്ടമായി ലഭിച്ച ഭൂമിയെന്നാണ് പറയുന്നത്.
18/1 മുതൽ 18/5 വരെയുള്ള സർവേകളിൽ മൊത്തം 6.40 ഏക്കർ മാത്രമാണ് പണ്ടാരവക പാട്ടഭൂമി.
വെറും പത്തുരൂപ മുദ്രപ്പത്രത്തിൽ 404.75 ഏക്കർ രജിസ്റ്റർ ചെയ്തതിൽ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഡ്യൂട്ടിയും വെട്ടിച്ചിട്ടുണ്ട്.
ക്രയവിക്രയാധികാരത്തോടെയുള്ള വഖഫ് ആധാരം അസാധു.
സർക്കാർ റിവ്യൂ ഹർജികൾ നൽകണം
മുനമ്പം ഭൂമിലെ കുടികിടപ്പുകാരും വഖഫ് ബോർഡും ഫറൂഖ് കോളേജും ഉൾപ്പെട്ട 1951മുതൽ 2022 വരെ നടന്ന നിയമയുദ്ധത്തിൽ ഭൂമി പുഴ പുറമ്പോക്കാണെന്ന് അറിഞ്ഞിട്ടും റവന്യൂ വകുപ്പ് എതിർത്തില്ല. ഈ കേസുകളിലെ വിധികളെ തുടർന്നാണ് ഭൂമി ഫറൂഖ് കോളേജിന്റെ പേരിൽ പോക്കുവരവ് ചെയ്തത്. സർക്കാർ റിവ്യൂ പെറ്റിഷനുകൾ ഫയൽ ചെയ്യണം.
അജിത് കുമാർ
പരാതിക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |