കൊച്ചി: ഒഡീഷയിൽ നിന്ന് വർഷങ്ങളായി കേരളത്തിലേക്ക് കഞ്ചാവ് കടത്തി വിതരണം ചെയ്തുവന്നിരുന്ന പത്തനംതിട്ട സ്വദേശിയെ എറണാകുളം എക്സൈസ് അറസ്റ്റ് ചെയ്തു. റാന്നി ഉദിമൂട് പുളിമൂട്ടിൽ വീട്ടിൽ അനീഷ് കുമാറാണ് (29) പിടിയിലായത്.
അൻസാരി എന്ന പേരിലാണ് ലഹരി വിതരണക്കാർക്കിടയിൽ ഇയാൾ അറിയപ്പെടുന്നത്. എറണാകുളം നോർത്തിലെ സ്വകാര്യ ആശുപത്രി പരിസരത്തെ ലോഡ്ജിൽ നിന്ന് ഇന്നലെ വൈകിട്ടാണ് പിടിയിലായത്. അടുത്തിടെ ഒഡീഷയിൽ നിന്നെത്തിച്ച ഒന്നര കിലോ കഞ്ചാവ് ലോഡ്ജ് മുറിയിൽ നിന്ന് പിടിച്ചെടുത്തു. അംഗപരിമിതനായ പ്രതി എല്ലാ മാസവും സ്ഥിരമായി കഞ്ചാവ് വാങ്ങാൻ ഒഡീഷയിൽ പോകും. ട്രെയിനിലാണ് കടത്തിക്കൊണ്ട് വരുന്നത്.
എറണാകുളത്ത് ചെറുകിട ലഹരി വിൽപ്പനക്കാർക്കാണ് കൈമാറുന്നത്. ഇവർ ചെറുപൊതികളാക്കി ആവശ്യക്കാർക്ക് നൽകും.
അടുത്തിടെ ചെറുപൊതി കഞ്ചാവുമായി പിടിയിലായവരിൽ നിന്നാണ് അനീഷിനെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ അടിപിടി കേസുകളിൽ പ്രതിയാണ് ഇയാൾ. പിടിക്കപ്പെടാതിരിക്കാൻ നഗരത്തിലെ ചെറുകിട ലോഡ്ജുകളിൽ മാറിമാറി താമസിക്കും.
ഇയാളുടെ മൊബൈൽ ഫോൺ എക്സൈസ് സംഘം പരിശോധിച്ചു വരികയാണ്. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ജെ. കണ്ണൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ജെ ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിമൽരാജ്, ഷിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |