കുമളി: അമരാവതി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം റോഡരികിൽ കൂറ്റൻ പൈപ്പുകൾ അലക്ഷ്യമായി ഇറക്കിയിട്ടിരിക്കുന്നത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു. അമരാവതി ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് അമ്മാവാസിമേട് ജലവിതരണ ടാങ്കിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കായി എത്തിച്ച പൈപ്പുകളാണ് കുമളി ഒന്നാംമൈലിൽ അപകടകരമായ രീതിയിൽ തള്ളിയിട്ടിരിക്കുന്നത്. കരാറുകാരന്റെ അനാസ്ഥ കാരണം പൈപ്പുകൾ ഇവിടെ നിക്ഷേപിച്ചിട്ട് ഇപ്പോൾ രണ്ടാഴ്ച പിന്നിടുകയാണ്. നൂറുകണക്കിന് വിദ്യാർത്ഥികൾ ദിനംപ്രതി കടന്നുപോകുന്ന പ്രധാന വഴിയോരത്താണ് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. റോഡിന്റെ വശങ്ങൾ പൂർണ്ണമായും പൈപ്പുകൾ കൈയടക്കിയതോടെ കാൽനടയാത്രക്കാർ ജീവൻ പണയം വെച്ച് റോഡിന്റെ നടുവിലൂടെ നടക്കേണ്ട അവസ്ഥയിലാണ്.
തീവ്രമായ വാഹനത്തിരക്കുള്ള കുമളി- മൂന്നാർ സംസ്ഥാന പാതയോട് ചേർന്നുള്ള ഭാഗമായതിനാൽ ഏതുസമയത്തും വലിയ അപകടങ്ങൾക്ക് സാദ്ധ്യതയേറെയാണ്. പൈപ്പുകൾ റോഡരികിൽ ഇറക്കിവച്ചതല്ലാതെ ഇവ മണ്ണിൽ സ്ഥാപിക്കുന്നതിനുള്ള യാതൊരു നടപടിയും കരാറുകാരന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിദ്യാർത്ഥികളുടെയും മറ്റ് യാത്രക്കാരുടെയും ജീവന് ഭീഷണിയായ ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണം. തടസമായി കിടക്കുന്ന പൈപ്പുകൾ എത്രയും വേഗം മണ്ണിൽ കുഴിച്ചിടുകയോ, അല്ലെങ്കിൽ തത്കാലത്തേക്ക് സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |