കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ മൂന്നാമത്തെ ആരാധനാപൂജയായ രേവതി ആരാധന ഇന്ന് അക്കരെ സന്നിധിയിൽ നടക്കും. ആരാധനാ പൂജയായതിനാൽ ഉച്ചശീവേലിക്ക് മണിത്തറയിലെ സ്വർണം, വെള്ളി പാത്രങ്ങളും വിളക്കുകളും പിടിച്ച് വിശേഷ വാദ്യങ്ങളുടെ പശ്ചാത്തലത്തിലുള്ള പൊന്നിൻ ശീവേലിയാണ് നടത്തുക. ഉച്ചയ്ക്ക് ആരാധനാ സദ്യയും ഉണ്ടാകും. സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃത് അഭിഷേകം നടത്തും. ഇതിനുള്ള പഞ്ചഗവ്യം മണിത്തറയിൽ സമർപ്പിക്കും. നവകത്തോടെയാണ് പാലമൃത് അഭിഷേകം നടത്തുക. അവസാനത്തെ ആരാധനാപൂജയായ രോഹിണി ആരാധന 14ന് നടക്കും.
വൈശാഖ മഹോത്സവത്തിലെ അതിപ്രധാന ചടങ്ങുകളിലൊന്നായ ഇളനീരാട്ടം കഴിഞ്ഞിട്ടും കൊട്ടിയൂരിലേക്ക് ഭക്തജനങ്ങൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. തീർത്ഥാടകരിൽ അധികവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഭക്തജനത്തിരക്ക് ഏറിയതിനാൽ ദർശനത്തിനായി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി സാഹചര്യമാണ് നിലവിലുള്ളത്.
പാർക്കിംഗ് ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കിയതിനാൽ കാര്യമായ ഗതാഗത കുരുക്കില്ലാതെ ഭക്തർക്ക് കൊട്ടിയൂരിലെത്തിച്ചേരാനും തിരിച്ചുപോകാനും നിലവിൽ കഴിയുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |