കണ്ണൂർ: മേലെചൊവ്വ ക്ഷേത്രത്തിനടുത്ത അമ്പാടി റോഡിലെ താഴ്ന്ന പ്രദേശത്ത് ഇന്നലെ പെയ്ത കനത്ത മഴയിൽ വെള്ളം കയറിയതോടെ പ്രായമായവരും രോഗികളും ഉൾപ്പെടെയുള്ളവർ പ്രയാസത്തിൽ. അഞ്ചു വീടുകളിലാണ് വെള്ളം കയറിയത്. വർഷങ്ങളായി തുടരുന്ന പ്രശ്നത്തിന് പരിഹാരമായി കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ച് കോർപറേഷൻ നിർമ്മിക്കുന്ന ഡ്രെയിനേജ് സംവിധാനത്തിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.
സ്ഥിരമായി വെള്ളം ഒഴുകി പോയിരുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലം മതിൽ കെട്ടി സംരക്ഷിച്ചതോടെ, കാനാമ്പുഴയിലേക്ക് ഒഴുകിപ്പോയിരുന്ന ജലം റോഡിൽ കെട്ടി കിടന്ന് വീടുകളിലേക്ക് കയറുകയായിരുന്നു.
കഴിഞ്ഞ വർഷം മഴ ശക്തമാപ്പോൾ സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിച്ചാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. ഇന്നലെ പ്രദേശത്തെ വീട്ടുകാർ ഡിവിഷൻ കൗൺസിലർ അനിൽകുമാറിന്റെ നേതൃത്വത്തിൽ വിഷയം കളക്ടർ പി. വിഷ്ണുരാജിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. സ്വകാര്യ വ്യക്തിയുമായി സംസാരിച്ച് വെള്ളക്കെട്ടിന് കാരണമായ മതിൽ തത്കാലത്തേക്ക് പൊളിച്ചുനീക്കി പരിഹാരമുണ്ടാക്കാനുള്ള ശ്രമം നടത്തുന്നതായി കൗൺസിലർ അനിൽകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |