കണ്ണൂർ: ദേശീയപാത എടാട്ടിൽ കാർ യാത്രക്കരെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി മുങ്ങിയ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ മുഖ്യ പ്രതി റിമാൻഡിൽ. അഞ്ചാംപീടിക പാറക്കടവ് സ്വദേശി പി. സനു സന്തോഷാണ് (36) റിമാൻഡിലായത്.
വ്യാഴാഴ്ച രാത്രി വീട്ടിൽ നിന്നും റൂറൽ ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായ പ്രതിയെ ദേഹാസ്വാസ്ഥ്യത്തെ തുടന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് 55 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സ്വർണ്ണം പൊട്ടിക്കൽ സംഘത്തിന്റെ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സനു സന്തോഷ് പാനൂരിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ കണ്ണിയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂട്ടാളികൾ ബംഗളൂരിവിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം രഹസ്യതാവളത്തിൽ വെച്ച് മറ്റു പ്രതികളെ പിടികൂടിയതായും സൂചനയുണ്ട്.
ഈമാസം രണ്ടിന് ചൊവ്വാഴ്ച പുലർച്ചെയാണ് വർഷങ്ങളായി തലശേരി ചിറക്കരയിൽ താമസിക്കുന്ന സ്വർണ്ണ വ്യാപാരി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി കുമാർ ജലന്തർ നിഗത്തെയും കുടുംബത്തെയും രണ്ട് ഇന്നോവയിലെത്തിയ സംഘം പയ്യന്നൂർ എടാട്ട് ദേശീയ പാത സർവ്വീസ് റോഡിൽ വെച്ച് പിന്തുടർന്ന്, കാർ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയതെന്നാണ് പരാതി. കാറിൽ ഇയാളുടെ ഭാര്യയും രണ്ടു മക്കളും ഡ്രൈവറുമാണുണ്ടായിരുന്നത്. ഇതിനിടെ പ്രതികൾക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.
പ്രതികൾക്ക് ബി.ജെ.പിയുമായി
ബന്ധമില്ല
സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ പിടിക്കപ്പെട്ട പ്രതികൾ ബി.ജെ.പി പ്രാദേശിക നേതാക്കളോ പ്രവർത്തകരോ അല്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രതികളെന്ന് പറയുന്നവരുമായി ബി.ജെ.പിയെ ചേർത്തുവെച്ച് പ്രചരണം നടത്തുന്നതിൽ ജില്ലാ നേതൃത്വം പ്രതിഷേധിച്ചു. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന പൊലീസുകാർക്ക് മറ്റു രാഷ്ട്രീയ പാർട്ടികളോടുള്ള വിധേയത്വമാണ് ബി.ജെ.പിയെ സംഭവത്തിൽ വലിച്ചിഴക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ഇവർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |