ശ്രീകണ്ഠപുരം: കക്കണ്ണൻപാറ കലാഗ്രാമത്തിന് സമീപം തോപ്പിലായി ഭാഗത്തെ ചെങ്കൽ ഖനനത്തിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. ആദിവാസി സമുദായ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ നിരാഹാര സമരം ആരംഭിച്ചു. സമരം സംസ്ഥാന ജോ. സെക്രട്ടറി കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. പി. ബിന്ദു ആണ് നിരാഹര സമരം നടത്തുന്നത്.
2023 മുതൽ ഇവിടെ ചെങ്കൽ ഖനനവുമായി ബന്ധപ്പെട്ട് തർക്കം നടക്കുന്നുണ്ട്. ഇവിടുത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ചെങ്കൽ ഖനനം നടത്താനായുള്ള അനുമതി ഉണ്ടെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടു തവണ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് ചെങ്കൽ ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും പൊലീസ് സംരക്ഷണയിൽ ഖനനം നടത്താനുള്ള അനുമതി നേടിയെടുക്കുകയും ചെയ്തു.
ബുധനാഴ്ച പൊലീസ് കാവലിൽ ഖനനം തുടങ്ങിയതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി എത്തി. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഇരു വിഭാഗത്തെയും വിളിച്ച് ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. പിന്നീട് രണ്ട് ദിവസമായി ഖനനം നടന്നിരുന്നില്ല. തുടർന്ന് വീണ്ടും വീണ്ടും ഖനനം ആരംഭിച്ചപ്പോഴാണ് നാട്ടുകാർ സമരവുമായി എത്തിയത്. സമരം നടത്തിയ നാട്ടുകാരായ 10 പേരെ ശ്രീകണ്ഠപുരം ഇൻസ്‌പെക്ടർ എം.വി.വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
ഇത് മിച്ച ഭൂമിയായി പതിച്ച് നൽകിയ സ്ഥലമാണെന്നും ഭൂഉടമകളിൽ നിന്ന് സ്വകാര്യ വ്യക്തി പിന്നീട് പണം കൊടുത്ത് വാങ്ങിയാണ് ഖനനം നടത്താനെത്തിയതെന്നും സമരക്കാർ പറഞ്ഞു. ഖനനം നടത്തിയാൽ സമീപത്തെ 50 വീടുകൾക്ക് ഭീഷണിയാണെന്നും സമരക്കാർ ആരോപിച്ചു.
കൃത്യമായ അനുമതിയോടെയും രേഖകളോടെയുമാണ് ഖനനം നടത്തുന്നതെന്ന് ചെങ്കൽ ഉടമകൾ പറയുന്നു. ഖനനവുമായി മുന്നോട്ട് പോകാനാണ് ഉടമകളുടെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |