മാഹി: പള്ളൂർ സബ് സ്റ്റേഷൻ- താഴെ ചൊക്ലി റോഡിൽ വെള്ളക്കെട്ട്. റോഡിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ സമീപത്ത് താമസിക്കുന്നവർ ഏറെ ദുരിതമനുഭവിക്കുകയാണ്. വീട്ടുകളിലെ കിണറുകൾ മലിനമായിട്ടുണ്ട്. കിണർ വെള്ളം കുടിക്കുന്നതിലൂടെ പകർച്ച വ്യാധി ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. പള്ളൂരിൽ നിന്നും ചൊക്ലിക്ക് ഇത് എളുപ്പ മാർഗമായതിനാൽ ധാരാളം ആളുകൾ ഇതുവഴി കടന്നുപോകുകയും സ്‌കൂളിലേക്ക് പോകാൻ കുട്ടികൾ സ്ഥിരമായി ഉപയോഗിക്കുന്നതും ഈ വഴിയാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ജനങ്ങൾ ഇപ്പോൾ ഈ വഴിയുള്ള യാത്ര ഉപേക്ഷിച്ചിട്ടുണ്ട്.
ഈ പ്രദേശത്തെ ജനങ്ങളും നാട്ടുകാരും അഭിമുഖീകരിക്കുന്ന ദുരിതം നിരന്തരം റീജ്യണൽ അഡ്മിനിസ്‌ട്രേറ്ററുടെയും മുനിസിപ്പൽ കമ്മിഷണറുടെയും ശ്രദ്ധയിൽപെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ പ്രദേശത്ത് പകർച്ച വ്യാധി ഉണ്ടാകുമോ എന്ന് സമീപവാസികൾ ഭയപ്പെടുന്നു. പ്രദേശത്ത് മുൻപ് വെള്ളം കെട്ടിനിന്നിരുന്നില്ല. പ്രകൃതിദത്തമായ നീർചാലുകൾ ഉള്ള പ്രദേശമായിരുന്നു. വർഷങ്ങളായി ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെയും ഉണ്ടാകാത്തതിൽ ജനങ്ങൾ രോഷാകുലരാണ്.
വെള്ളത്തിനുള്ള വഴി അടച്ചു
കൊയ്യാടൻ കൊറോത്തെ ക്ഷേത്രത്തിന്റെ വയലായിരുന്ന സ്ഥലം അതിന്റെ നടത്തിപ്പുകാർ നികത്തി. സമീപത്തെ സ്ഥലമുടമ മതിൽ കെട്ടുമ്പോൾ വെള്ളം പോകാൻ ഒഴിച്ചിട്ട സ്ഥലംകൂടി ചേർത്ത് ക്ഷേത്ര സ്ഥലത്തിന്റെ ഭാഗമാക്കിയതിനാലാണ് ഇപ്പോൾ ഈ വെള്ളക്കെട്ടെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥലം സർവ്വേ ഡിപ്പാർട്‌മെന്റ് അളന്നു തിട്ടപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ അഡ്മിനിസ്ട്രേറ്ററേയും മുനിസിപ്പൽ കമ്മിഷണറെയും സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |