ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി രാജേന്ദ്രനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ആകെയുള്ള 23 അംഗങ്ങളിൽ 11 നെതിരെ 12 വോട്ട് നേടിയാണ് യു.ഡി.എഫ് നൽകിയ അവിശ്വാസം പാസായത്.
ചൊവ്വാഴ്ച രാവിലെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.പി രജിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ പാലക്കുന്ന് വാർഡ് മെമ്പർ യു.ഡി.എഫിലെ കപ്പിൽ മുഹമ്മദ് ഷിയാസ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. അംബിക നഗർ വാർഡ് മെമ്പർ സി.കെ വേണു പിന്താങ്ങി. മുക്കാൽ മണിക്കൂറോളം നടന്ന ചർച്ചയ്ക്ക് ശേഷം വോട്ടെടുപ്പ് നടത്തി.
അവിശ്വാസ പ്രമേയം പാസായ വിവരം അദ്ധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്നത് തിരഞ്ഞെടുപ്പ് കമ്മിഷനാണ് നിശ്ചയിക്കുക. ഒരു മാസത്തിനകം പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള പഞ്ചായത്ത് ഭരണസമിതി യോഗം തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചു ചേർക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ഡിസംബർ 27ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ എൻ. ചന്ദ്രൻ നാലാംവാതുക്കലിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് 11 വീതം വോട്ടാണ് ഇരുമുന്നണികളുടെ സ്ഥാനാർത്ഥികൾക്കും ലഭിച്ചത്. തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ എൽ.ഡി.എഫിലെ പി.വി രാജേന്ദ്രൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, യു.ഡി.എഫ് വോട്ടുകൾ കൃത്യമായതിനാൽ മുസ്ലിംലീഗിലെ ഫൗസിയ അബ്ദുള്ള വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആറു മാസം കാത്തിരുന്ന ശേഷമാണ് യു.ഡി.എഫ് അവിശ്വാസം കൊണ്ടു വന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |