കൊല്ലം: കുടുംബജീവിതത്തിന്റെയും മാതൃത്വത്തിന്റെയും തിരക്കുകൾക്കിടയിലും മനസിൽ സൂക്ഷിച്ച കലാസ്വപ്നം കൈമോശമാവാതെ സൂക്ഷിച്ച സരിത ആദർശ് കഥകളി വേദിയിലും സാന്നിദ്ധ്യമായി.
പതിനൊന്ന് ദിവസം നീണ്ടുനിന്ന മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന്റെ സമാപനദിവസം മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതിയുടെ കഥകളി മണ്ഡപത്തിൽ നടന്ന അരങ്ങേറ്റത്തിൽ കലാമണ്ഡലം പ്രശാന്തിന്റെ ശിക്ഷണത്തിൽ പത്തോളം വനിതകളാണ് അരങ്ങേറ്റം നടത്തിയത്. ഭൂരിഭാഗവും പ്രായംകുറഞ്ഞ പെൺകുട്ടികൾ. അവരിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ഒരു കുട്ടിയുടെ അമ്മ കൂടിയായ തേവലക്കര പടിഞ്ഞാറ്റേക്കര മുക്കടയിൽ വീട്ടിൽ സരിത ആദർശിന്റെ അരങ്ങേറ്റമായിരുന്നു.
കഥകളിയോടുള്ള അഗാധമായ താത്പര്യം സരിതയ്ക്ക് കുട്ടിക്കാലം മുതൽ ഉണ്ടായിരുന്നു. നിരന്തരമായ പരിശീലനവും ആത്മസമർപ്പണവും കൊണ്ട് കഥകളി ചിട്ടകൾ അഭ്യസിച്ച സരിത ആദ്യ അരങ്ങേറ്റത്തിൽ തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച് പ്രേക്ഷകരുടെ അഭിനന്ദനം ഏറ്റുവാങ്ങി. പരേതനായ ഗോപാലകൃഷ്ണൻ ആചാരിയുടെയും റിട്ട. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ലളിത കുമാരിയുടെയും മകളാണ് സരിത. ഭർത്താവ് ആദർശ് കെ.ബാബു. മകൻ ആദ്വിക്ക്. സഹോദരി സബിത രഞ്ജിത്ത്. ഭരതനാട്യത്തിൽ അഡ്വാൻസ് ഡിപ്ലോമ നേടിയ സരിത കുട്ടികളെ ഭരതനാട്യം പരിശീലിപ്പിക്കുന്നുമുണ്ട്. ശാസ്ത്രീയ നൃത്തരംഗത്ത് ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച സരിതയുടെ കഥകളി അരങ്ങേറ്റം കലാജീവിതത്തിലെ മറ്റൊരു ശ്രദ്ധേയ നാഴികക്കല്ലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |