കുന്നത്തൂർ: വിവാഹിതനും രണ്ടു ഭാര്യമാരിലായി നാല് മക്കളുമുള്ള യുവാവ് മൂന്നാം വിവാഹം നടത്തി കുടുങ്ങി. കൊല്ലം കണ്ണനല്ലൂർ സ്വദേശി റഫീഖ് (39) ആണ് വിവാഹ തട്ടിപ്പ് നടത്തിയത്. ബന്ധുവായി എത്തിയ മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോ മാത്യുവും (22) പിടിയിലായി. ഇരുവരെയും ശാസ്താംകോട്ട കോടതി റിമാൻഡ് ചെയ്തു.
കുന്നത്തൂർ സ്വദേശിയും പട്ടികജാതി വിഭാഗത്തിൽപ്പെട്ടതുമായി യുവതിയെ ആണ് ഇയാൾ മൂന്നാമത് വിവാഹം കഴിച്ചത്.
ജോബിൻ എന്ന വ്യാജ പേരിലായിരുന്നു വിവാഹം. കണ്ണനല്ലൂർ, നല്ലില സ്വദേശികളായ യുവതികളാണ് മുമ്പ് തട്ടിപ്പിന് ഇരയായത്. ഇയാൾ വീണ്ടും വിവാഹം കഴിച്ചതറിഞ്ഞ ഇതിൽ ഒരു യുവതി കുന്നത്തൂരിൽ അന്വേഷണം നടത്തിയതും ശാസ്‌താംകോട്ട പൊലീസിൽ നൽകിയ പരാതിയുമാണ് വഴിത്തിരിവായത്. കഴിഞ്ഞ ഞായറാഴ്ചയാണ് കുന്നത്തൂർ സ്വദേശിയായ 28 കാരിയുമായി വിവാഹം നടന്നത്. യുവതിയും യുവാവും തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരായിരുന്നു.വർഷങ്ങളായി ഇവർ സൗഹൃദത്തിലാണ്. പലപ്പോഴും യുവതിയുടെ വീട്ടിൽ എത്താറുണ്ടായിരുന്നു. ജാതി മാറി വിവാഹം കഴിക്കുന്നതിനാൽ തന്റെ വീട്ടുകാർ സഹകരിക്കില്ലെന്ന് ഇയാൾ യുവതിയുടെ വീട്ടുകാരെ വിശ്വസിപ്പിച്ചു. ഇതിനാൽ യുവതിയുടെ പിതാവ് വിവാഹശേഷം ഇവർക്ക് കഴിയാൻ കല്ലുവാതുക്കലിൽ വാടക വീട് എടുക്കുന്നതിന് ഉൾപ്പെടെ 5 ലക്ഷം രൂപയും നൽകിയിരുന്നു. വിവാഹത്തിന്റെ പിറ്റേ ദിവസമാണ് മുൻ ഭാര്യമാരിൽ ഒരാൾ മക്കളുമായി ഇയാളെ തേടിയെത്തിയത്. ജംഗ്ഷനിലെ കച്ചവടക്കാരോടും ഓട്ടോ ഡ്രൈവർമാരോടും അന്വേഷിച്ചെങ്കിലും ഇയാളുടെ യഥാർത്ഥ പേര് അറിയാത്തതിനാൽ എല്ലാവരും കൈമലർത്തി. എന്നാൽ കഴിഞ്ഞ ദിവസം തൊട്ടടുത്ത ക്ഷേത്രത്തിൽ ഒരു വിവാഹം നടന്നിരുന്നതായി ഇവർ യുവതിയെ അറിയിച്ചു. തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. ശാസ്‌താംകോട്ട എസ്.ഐ ജയന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് വിവാഹ തട്ടിപ്പുവീരൻ അറസ്റ്റിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |