SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

വമ്പൻ ' വാഗ്ദാനങ്ങൾ' വല്ലതും നടക്കുമോ?

ഒരു മാസത്തോളം മണ്ഡലം ഇളക്കി മറിച്ച് വിവിധ മുന്നണികളും സ്ഥാനാർത്ഥികളും നടത്തിയ മോഹന സുന്ദര വാഗ്ദാനങ്ങൾ കേട്ട് ചെകിടിച്ച ചുറ്റുവട്ടത്തുള്ളവർക്ക് ചോദിക്കാനുള്ളത് ഇതു വല്ലതും നടക്കുമോ എന്നാണ് !

മൂന്നു മുന്നണികളും മത്സരിച്ചാണ് പ്രകടന പത്രിക ഇറക്കിയത്. കെ.എസ്.ആർ.ടി.സി ബസിൽ വനിതകൾക്ക് സൗ ജന്യയാത്ര . കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രൂപ. എല്ലാ കാര്യത്തിലും ആൺ പെൺ വ്യത്യാസമില്ലാതെ തുല്യത പാലിക്കണമെന്നു ഭരണ ഘടന പറയുമ്പോഴാണ് സ്ത്രീകളുടെ വോട്ടു മുന്നിൽകണ്ട് ആണുങ്ങളെ തഴഞ്ഞുള്ള ഈ പ്രീണനം. ട്രാൻസ് ജെൻഡേഴ്സിന്റെ കാര്യം മിണ്ടുന്നുമില്ല. കെ.എസ്.ആർ.ടി.സി നഷ്ടക്കയത്തിൽ എപ്പോൾ അടച്ചു പൂട്ടും എന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് സ്ത്രികൾക്ക് സൗജന്യയാത്രാ പ്രഖ്യാപനം. ജനസംഖ്യയിൽ പുരുഷന്മാരിലും കൂടുതൽ സ്ത്രീകളാണ്. അവർക്ക് സൗജന്യയാത്രയ്ക്ക്‌ എത്ര കോടിയുടെ നഷ്ടം കെ.എസ്.ആർ.ടി.സി സഹിക്കണം. യു.ഡി.എഫ് അധികാരത്തിൽ വന്നാലും ഇതെങ്ങനെ നടപ്പാക്കും. നഷ്ടം നികത്താൻ കോടികൾ സർക്കാർ നൽകുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരമില്ല. കോളേജ് വിദ്യാർത്ഥിനികൾക്കുള്ള ധനസഹായവും ഇതു പോലെ തന്നെ.

റബർ സബ്സിഡി 300 രൂപയാക്കുമെന്നാണ് എൽ.ഡി.എഫും യു.ഡി.എഫും പറയുന്നത്. 250 ആക്കുമെന്ന് അഞ്ചു വർഷം മുമ്പ് ഇടതു പ്രകടന പത്രികയിൽ ഉണ്ടായിട്ടും സർക്കാരിന്റെ കാലാവധി അവസാനിക്കാറായപ്പോഴാണ് 200 ആക്കിയത്. ഇത്രയും കാലം തുക ഉയർത്താതിരിക്കാൻ കാരണം കേന്ദ്രം ഫണ്ട് തരാതിരുന്നതുകൊണ്ടാണെന്നായിരുന്നു ന്യായീകരണം.

ക്ഷേമ പെൻഷൻ നൽകുന്ന തുകയുടെ കാര്യത്തിൽ മൂന്നു മുന്നണികളും മത്സരിക്കുകയായിരുന്നു. 3000 വെച്ച് പ്രതിമാസം കൊടുക്കുമെന്നാണ് മൂന്നു മുന്നണികളും പ്രകടന പത്രികയിൽ അവകാശപ്പെടുന്നത്. ആര് ഭരിച്ചാലും ക്ഷേമപെൻഷൻ കുടിശിഖയായിരുന്നു. ഫണ്ടില്ലാതെ വക മാറ്റി കാശു കണ്ടെത്തി തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാകും ഈ കുടിശിഖ തീർക്കൽ. തങ്ങളെ ക്കൊണ്ടു നടപ്പാക്കാത്ത കാര്യമായതിനാലാകാം വർഷത്തിൽ രണ്ട് എൽ.പി.ജി സിലിണ്ടർ സൗജന്യമായി കൊടുക്കുമെന്ന എൻ.ഡി.എ പ്രകടന പത്രികാ വാഗ്ദാനം നടപ്പാക്കുമെന്ന് പറയാൻ മറ്റു രണ്ടു മുന്നണികളും തയ്യാറായില്ല.

കേരളത്തിൽ എയിംസ് യാഥാർത്ഥ്യമാക്കുമെന്ന് എൻ.ഡി.എ പ്രകടന പത്രികയിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വന്നപ്പോൾ കേരളത്തിൽ എൻ.ഡി.എ അധികാരത്തിൽ വന്നാൽ രണ്ടു വർഷത്തിനുള്ളിൽ എയിംസ് യാഥാർത്ഥ്യമാക്കുമെന്നായിരുന്നു പ്രസംഗിച്ചത്.

ജയിച്ചാൽ നാട്ടിലൂടെ തേനും പാലുമൊഴുക്കുമെന്ന പഴയകാല പ്രഖ്യാപനത്തിന്റെ പുതിയ രൂപമായ പ്രകടന പത്രികവായിച്ചാൽ ഇതു വല്ലതും നടക്കുമോ എന്ന് നാട്ടുകാർ എങ്ങനെ ചോദിക്കാതിരിക്കും?

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL