
മുണ്ടക്കയം ഈസ്റ്റ് : എങ്ങനെ പണം പാഴാക്കാം. ഉദാഹരണം പെരുവന്താനം പഞ്ചായത്തിലെ കടമാൻകുളത്തുണ്ട്. ഓഡിറ്റോറിയമാണെന്നാണ് പറച്ചിൽ. പക്ഷെ കണ്ടുപിടിക്കാൻ അല്പം പ്രയാസപ്പെടും. ഒത്ത കാടിന് നടുവിലാണ്. ഉയർന്നുനിൽക്കുന്ന കെട്ടിടത്തിന്റെ ഭാഗങ്ങൾ മാത്രം കാണാം. പണിയൊക്കെ പാതിവഴിയിൽ ഉപേക്ഷിച്ചു. ജനവാസം തീരെ കുറഞ്ഞ മേഖലയിൽ ഓഡിറ്റോറിയം പണിതെന്തിനെന്ന് ചോദിച്ചാൽ ആർക്കുമറിയില്ല. എന്തായാലും സാമൂഹ്യവിരുദ്ധർക്ക് തങ്ങാൻ ഒരിടമായി. രാത്രിയായാൽ ഈ ഭാഗത്തേക്ക് വരികയേ വേണ്ട. 35-ാം മൈൽ മതമ്പ റോഡ് സൈഡിലാണ് ഒന്നരക്കോടിയോളം രൂപ ചെലവ് പ്രതീക്ഷിച്ച ഓഡിറ്റോറിയം നിർമ്മാണം ആരംഭിച്ചത്. ടി.ആർ ആൻഡ് എസ്റ്റേറ്റിന് നടുവിലാണിത്. ഒന്നര കോടി രൂപ ചെലവിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കെട്ടിടനിർമ്മാണം ആരംഭിച്ചത്.
കരാറുകാരന്റെ കീശ വീർത്തു
മുൻവശത്തെ പ്രവേശനകവാടവും വലിയ ഹാളും ഹാളിനുള്ളിൽ സ്റ്റേജും ഇരുവശത്തുമായി കോറിഡോർ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി മേൽക്കൂരയുടെ അളവുകൾ വരെ കട്ട കെട്ടി മറച്ചു. പഞ്ചായത്ത് സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥനായാണ് നിർമ്മാണം ആരംഭിച്ചത്. 30 ശതമാനം പണി പൂർത്തിയായതോടെ 97 ലക്ഷം രൂപ കരാറുകാരൻ ബില്ല് മാറി എടുത്തെന്നാണ് ആക്ഷേപം. പിന്നെ ഒരിഞ്ച് പണി മുന്നോട്ട് നീങ്ങിയില്ല. കെട്ടിടത്തിനകത്ത് വലിയ മരങ്ങൾ വളർന്നുനിൽക്കുകയാണ്. ഒരുവശത്ത് നിറയെ മദ്യക്കുപ്പികളാണ്.
''യു.ഡി.എഫ് ഭരണസമിതി അധികാരമേറ്റെങ്കിലും കാര്യമായി ഇടപെടൽ നടത്തുന്നില്ല. അടിയന്തരമായി സർക്കാർ ഇടപെട്ട് കെട്ടിടം നവീകരിക്കണം. പ്രദേശം കാടുകയറിയതോടെ ഇതുവഴിയുള്ള യാത്രയും ഭീതിയോടെയാണ്.
-പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |