കോട്ടയം: അനധികൃതമായി കടത്താൻ ശ്രമിച്ച 20 ടൺ കക്കാത്തോട് ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നിയമാനുസൃത രേഖകളില്ലാതെ വൈക്കം ടി.വി പുരത്തുനിന്ന് കൊണ്ടുപോകാൻ ശ്രമിച്ച ലോഡാണ് ഉദ്യോഗസ്ഥർ കുലശേഖരമംഗലത്ത് വച്ച് വാഹനം പിന്തുടർന്നു പിടിച്ചെടുത്തത്. നിയമലംഘനത്തിന് ഉൾനാടൻ ഫിഷറീസ് ചട്ടപ്രകാരം 40,000 രൂപ പിഴയും ഈടാക്കി. ജലകരമാർഗങ്ങളിലൂടെ 200 കിലോയിൽ കൂടുതൽ കക്ക, കക്കാത്തോട്, കക്ക ഇറച്ചി എന്നിവ കൊണ്ടുപോകണമെങ്കിൽ ഫിഷറീസ് വകുപ്പ് പെർമിറ്റ് നിർബന്ധമാണ്. മുൻവർഷങ്ങളിലും പെർമിറ്റ് ഇല്ലാതെ കക്കാത്തോട് കടത്താൻ ശ്രമിച്ചവർക്കെതിരേ നടപടികൾ സ്വീകരിച്ചിരുന്നു. നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോയ്‌സ് എബ്രഹാം അറിയിച്ചു. ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ എ. കൃഷ്ണകുമാരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വൈക്കം ഫിഷറീസ് ഇൻസ്‌പെക്ടർ ഓഫീസിലെ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സി.എ. അഞ്ജലീദേവി, ഓഫീസ് ജീവനക്കാരായ പി.എ. ജിഷ്ണു, ജെ.ഗിരീഷ്, ആർ. സ്വാതിഷ്, സി.ബി.വിപിൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |