
മുണ്ടക്കയം: കനത്തമഴയും മണ്ണിടിച്ചിലും തുടർക്കഥയായതോടെ മുണ്ടക്കയം- കുട്ടിക്കാനം ദേശീയപാതയിലെ യാത്ര ദുരിതമായി മാറുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അമലഗിരി, കടുവപ്പാറ, പുല്ലുപാറ തുടങ്ങിയ മേഖലകളിലാണ് വലിയതോതിൽ മലയിടിച്ചിലും പാറയിടിച്ചിലുമുണ്ടായത്. അമലഗിരിയിൽ നിന്ന് ഉരുൾപൊട്ടി വന്ന കല്ലും മണ്ണും മരങ്ങളും ദേശീയപാതയിലൂടെ ഒഴുകി പെരുവന്താനം- മേലോരം റോഡിലെത്തി. ഇതോടെ ഇരുറോഡുകളും ഭാഗികമായി തകർന്നു. ദേശീയപാതയുടെ സംരക്ഷണഭിത്തിക്കും ടാറിംഗിനും കേടുപാടുണ്ടായി. സമീപത്തെ ഹോട്ടലിന്റെ സമീപത്തു കൂടിയാണ് ഉരുൾ ഒഴുകിപോയത്. പല സ്ഥലങ്ങളിലും നിരവധി മരങ്ങളാണ് കടപുഴകി വീഴുന്നത്. മരങ്ങൾക്ക് സമീപത്ത് കൂടിയാണ് 11 കെ.വി അടക്കമുള്ള പ്രധാന വൈദ്യുതി ലൈനുകളും കടന്നുപോകുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ നിരവധി മഴക്കെടുതികളുണ്ടായെങ്കിലും ഭാഗ്യംകൊണ്ട് മാത്രമാണ് വാഹനങ്ങളോ വഴിയാത്രക്കാരോ അപകടത്തിൽപ്പെടാതിരുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ അപകടസാദ്ധ്യതയുള്ള മേഖലകളിൽ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
മണ്ണിടിച്ചിൽ പ്രദേശങ്ങൾ
അമലഗിരി, കടുവപ്പാറ, പുല്ലുപാറ
പത്തുമണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു
കടുവപാറയിൽ വൻതോതിൽ പാറയിടിഞ്ഞ് റോഡിൽ പതിച്ച് ടാറിംഗിനും സംരക്ഷണഭിത്തിയ്ക്കും തകർന്നു. മലയിടിച്ചിലിനൊപ്പം എത്തിയ വെള്ളച്ചാലുകൾ ഇതുവഴി ഒഴുകുന്നത് നിലവിലുള്ള സംരക്ഷണഭിത്തിക്കും ബലക്ഷയമുണ്ടാക്കുന്നു.
ചരക്ക് കയറ്റി വരുന്ന വലിയ ലോറികൾ ഈ പ്രദേശത്തുകൂടി പോകുന്നത് റോഡ് ഇടിഞ്ഞ് താഴാനുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുന്നുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മഴക്കൊപ്പം ശക്തമായ കാറ്റും വീശുന്നുണ്ട്.
പല സ്ഥലങ്ങളിലും ഓടകൾ കവിഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകുന്നതിനാൽ റോഡിലെ കുഴികൾ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |