നെഹ്‌റു ട്രോഫി സമ്മാനത്തുക നൽകിയില്ല,ബോട്ട് ലീഗുമായില്ല
കോട്ടയം: നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും സമ്മാനത്തുക നൽകിയില്ലെന്ന് ആക്ഷേപം. ഒരു മാസം നീണ്ട പരിശീലന തുഴച്ചിലോടെ കടക്കെണിയിലായ ബോട്ട് ക്ലബുകൾ സമ്മാനത്തുക കിട്ടുമ്പോൾ കടം വീട്ടാമെന്ന പ്രതീക്ഷയിലായിരുന്നു.
ചാമ്പ്യൻസ് ബോട്ട് ലീഗ് ഉടൻ നടക്കുമെന്ന കണക്കുകൂട്ടലിൽ നെഹ്‌റു ട്രോഫിക്ക് എടുത്ത ചുണ്ടൻ വള്ളങ്ങളുമായി ബോട്ടു ക്ലബുകൾ കാത്തിരുന്നു മടുത്തു. നെഹ്‌റു ട്രോഫി മത്സരങ്ങൾക്കിടെ സ്റ്റാർട്ടിംഗിൽ ഉൾപ്പെടെ ഉയർന്ന പരാതികളിൽ പരിശോധന പൂർത്തിയാകാത്തതിനാലാണ് സമ്മാനത്തുക വിതരണം വൈകുന്നതെന്നാണ് നെഹ്‌റു ട്രോഫി ബോട്ട് റെയ്സ് സൊസൈറ്റി ഭാരവാഹികൾ പറയുന്നത്.
ഒന്നുമുതൽ രണ്ടു കോടി വരെ പലർക്കും ചെലവായി. സ്പോൻസർഷിപ്പു തുകലഭിച്ചത് ഏതാനും പ്രമുഖ ക്ലബുകൾക്കു മാത്രമാണ്. പലരിൽ നിന്നും കടം വാങ്ങിയ പണം കൊടുക്കാൻ കഴിയാതെ മുങ്ങി നടക്കേണ്ട അവസ്ഥയിലാണ് മിക്ക ക്ലബ് ഭാരവാഹികളും.
ഈ വർഷം സമ്മാനത്തുക വർദ്ധിപ്പിച്ചതോടെ ഫൈനലിൽ ആദ്യ നാലു സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം 25,20,15,10 ലക്ഷം രൂപ വീതമാണ് സമ്മാനത്തുക ലഭിക്കുക. മത്സരിച്ച 22ചുണ്ടൻ വള്ളങ്ങളുടെ ബോണസ് തുക ആറ് ലക്ഷമെന്നത് 25 ശതമാനം വർദ്ധിപ്പിച്ചതോടെ ജേതാവിന് 32.5 ലക്ഷം രൂപ സമ്മാനമായിലഭിക്കും.
നിരവധി ചട്ടലംഘന പരാതികൾ
നെഹ്‌റു ട്രോഫി മത്സരത്തിൽ ചട്ടലംഘനം സംബന്ധിച്ച് അമ്പയർ,സ്റ്റാർട്ടർ, നിരീക്ഷകർ എന്നിവരുടെ റിപ്പോർട്ട് ആയില്ല.
ഈ റിപ്പോർട്ടുകൾ കിട്ടിയാലെ പരാതികളിൽ അന്തിമ തീരുമാനം ഉണ്ടായി സമ്മാനത്തുക വിതരണം നടക്കൂ.
നിബന്ധന ലംഘിച്ച് കൂടുതൽ അന്യസംസ്ഥാന തുഴച്ചിൽകാരെ പങ്കെടുപ്പിച്ചെന്ന പരാതി ആദ്യ നാലു സ്ഥാനങ്ങളിൽ വന്നചില ക്ലബുകൾക്കെതിരെ ഉയർന്നിട്ടുണ്ട്.
സത്യമെന്നു തെളിഞ്ഞാൽ അയോഗ്യരാക്കാം.
ലീഗ് ഉടൻ നടത്താത്തത് തിരിച്ചിടി
ഒരു ഡസൻമത്സരങ്ങളാണ് ബോട്ട് ലീഗിൽ ഉണ്ടാവുക. നെഹ്‌റു ട്രോഫിക്കു പിറകേ ലീഗ് നടന്നാൽ പരിശീലന ചെലവ് കുറയ്ക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു ക്ലബുകൾ.
ലീഗിൽ ഓരോ മത്സരത്തിലും ജേതാക്കൾക്കുള്ള സമ്മാനത്തുകയ്ക്കു പുറമേ ലക്ഷങ്ങൾ ബോണസും ലഭിക്കും. ലീഗ്ചാമ്പ്യൻമാരാകുന്നവർക്ക് 25 ലക്ഷം രൂപയായിരുന്നു കഴിഞ്ഞ വർഷം വരെ സമ്മാനത്തുക. നെഹ്‌റു ട്രോഫിയിലെ പോലെ ലീഗിലും തുക ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ക്ലബുകൾ.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ക്ലബ്ബുകളെല്ലാം .അടിയന്തിരമായിസമ്മാനതുകനൽകാൻനടപടിഉണ്ടാവണം
അമ്പിളി (കുമരകം ടൗൺ ബോട്ട് ക്ല്ബ്ബ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |