പാലാ : പാലാ നഗരസഭയിൽ നിലവിൽ വൈസ് ചെയർമാൻ സ്ഥാനത്തെച്ചൊല്ലി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, നേരത്തേ നഗരസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സ്വതന്ത്ര മുന്നണിയുമായി കൈകോർത്താൽ വൈസ് ചെയർമാൻ പദവി തരാമെന്ന വാഗ്ദാനവുമായി സംസ്ഥാന നേതാവ് ഉൾപ്പെടെ സമീപിച്ചിരുന്നതായി കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി ലീഡറും നഗര വികസന മുന്നണി കൺവീനറുമായ ബിജു പാലുപ്പടവൻ.
പദവി മോഹം ഉണ്ടായിരുന്നെങ്കിൽ അന്നുതന്നെ തനിക്ക് വൈസ് ചെയർമാനാകാമായിരുന്നുവെന്നും എന്നാൽ അത്തരമൊരു സഖ്യം ദീർഘകാലം മുന്നോട്ട് പോകില്ലെന്ന് തിരിച്ചറിവുണ്ടായിരുന്നതിനാൽ നിർദേശം തള്ളിക്കളഞ്ഞതായും ബിജു പറഞ്ഞു. പാർട്ടി നേതൃത്വവും ആ തീരുമാനത്തിന് പൂർണ പിന്തുണ നൽകിയെന്നും ബിജു വ്യക്തമാക്കി.
പിന്നീട് സ്വതന്ത്ര മുന്നണിയും യു.ഡി.എഫുമായി സഖ്യമുണ്ടാക്കി നഗരസഭ ഭരണം പിടിച്ചെങ്കിലും തർക്കങ്ങളെ തുടർന്ന് മുന്നണി പൊളിയുകയും അധികാരം നഷ്ടമാവുകയും ചെയ്യുകയായിരുന്നു. യു.ഡി.എഫിൽ പിളർപ്പിനും ഇത് കാരണമായി.
വൈസ് ചെയർമാൻ സ്ഥാനം ഭരണത്തെ ബാധിക്കില്ല
നിലവിൽ നഗര വികസന മുന്നണിയിൽ വൈസ് ചെയർമാൻ സ്ഥാനത്തിനായി കൗൺസിലർമാരായ ടോണി തൈപ്പറമ്പനും ബിജു മാത്യുസും അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നും, എന്നാൽ ചർച്ചകളിലൂടെ തീരുമാനത്തിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബിജു പാലുപടവിൽ പറഞ്ഞു. വൈസ് ചെയർമാൻ എന്നത് ചെയർപേഴ്‌സന്റെ അഭാവത്തിൽ മാത്രം പ്രത്യേക ചുമതലയുള്ള സ്ഥാനമാണെന്നും, അതുകൊണ്ട് നഗരസഭയുടെ ഭരണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും ബിജു ചൂണ്ടിക്കാട്ടി.
വിട്ടുവീഴ്ച ചെയ്യും
വൈസ് ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് (എം) ഏറ്റെടുക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ പാർട്ടി പരമാവധി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ബിജു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |