
പാലാ: ഒറ്റ ഫോൺകോൾ മതി; പാരമ്പര്യ വേഷത്തിലെത്തും 40 അന്തർജ്ജനങ്ങൾ. പിന്നെ അടുക്കും ചിട്ടയോടെ തൂശനിലയിൽ വിഭവങ്ങൾ ഓരോന്നായി വിളമ്പും... 'നൈവേദ്യം ശ്രമ സംഘം' ഭക്ഷണപ്രേമികളുടെ മനസിൽ ഇടം നേടിയതും അങ്ങനെയാണ്. ഒരുകാലത്ത് ഇല്ലങ്ങളുടെ അകത്തളങ്ങളിൽ ഒതുങ്ങിയിരുന്ന അന്തർജ്ജനങ്ങൾ ഇന്ന് ക്ഷേത്രോത്സവങ്ങളിലും ഗൃഹസദ്യകളിലും രുചി വിളമ്പുകയാണ്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് നൈവേദ്യം ശ്രമസംഘം മുന്നൂറിലേറെ വേദികളിൽ സദ്യ വിളമ്പിയത്. കുറിച്ചിത്താനം കേന്ദ്രമാക്കി പ്രസീദ പരമേശ്വരന്റെ ഏകോപനത്തിലാണ് പ്രവർത്തനം. ശാലിനി മോഹനൻ പഴയിടം, ഗീത ഉണ്ണികൃഷ്ണൻ ആണ്ടൂർ, ശ്രീകല ശിവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട കൂട്ടായ്മ ജില്ലയ്ക്ക് പുറത്തും സജീവമാണ്. പൂർണമായും വെജിറ്റേറിയൻ ഭക്ഷണത്തിന് മാത്രമാണ് സേവനം നൽകുന്നത്. വീട്ടമ്മമാർ മുതൽ ഉന്നതഉദ്യോഗസ്ഥർ വരെ സംഘത്തിലുണ്ട്.
കൈകോർക്കുന്നു, പാരമ്പര്യവും പ്രൊഫഷണലിസവും
സെറ്റെടുത്ത് അച്ചടക്കത്തോടെ സദ്യ വിളമ്പുന്ന അന്തർജനങ്ങളുടെ സാന്നിധ്യം ചടങ്ങുകൾക്ക് വേറിട്ട ഭംഗി പകരുന്നുവെന്നാണ് സംഘാടകരുടെ അഭിപ്രായം.
പാരമ്പര്യത്തിന്റെ അകത്തളങ്ങളിൽ നിന്ന് തൊഴിലെന്ന ആത്മാഭിമാനത്തിലേക്കുള്ള ഈ ചുവടുവെപ്പ്, സമൂഹത്തിലെ മാറുന്ന കാഴ്ചപ്പാടിന്റെ കൗതുകകരമായ ഉദാഹരണമായി ഉയർത്തിക്കാട്ടുകയാണ് 'നൈവേദ്യം ശ്രമ സംഘം'.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |