കോഴിക്കോട്: ഓണത്തിന് പ്രവാസി മലയാളികൾക്ക് സദ്യയുണ്ണാനുള്ള വിഭവങ്ങളെല്ലാം കേരളത്തിൽ നിന്നാണ് കയറ്റുമതി ചെയ്യാറുള്ളത്. യാത്രാ വിമാനങ്ങളിൽ അനുവദനീയമായ സ്ഥലത്താണ് സാധാരണ ചരക്കുകയറ്റി അയക്കാറുള്ളത്. എന്നാൽ, യുദ്ധം തുടങ്ങിയതോടെ യാത്രാവിമാനങ്ങളുടെ എണ്ണം കുറഞ്ഞു. ഒരു വിമാനത്തിൽ ഏറിവന്നാൽ 1500 കിലോഗ്രാം ചരക്കുമാത്രമേ അയക്കാനാവൂ. കുറഞ്ഞത് 70 വിമാനങ്ങളിലെങ്കിലുമായേ മുഴുവൻ ചരക്കും അയക്കാൻ കഴിയൂ. അതിനാൽ, ചരക്കുവിമാനംതന്നെ ചാർട്ടർ ചെയ്‌തിരിക്കുകയാണ് കെഎൻപി എക്‌സ്‌പോർട്ടേഴ്‌സ്.
സദ്യക്കുള്ള ഇലയും പഴങ്ങളും പച്ചക്കറികളുമടക്കം 95,000 കിലോഗ്രാം ചരക്കാണ് ഇവർ കയറ്റുമതി ചെയ്‌തത്. വെള്ളിയാഴ്‌ച വൈകിട്ട് കൊച്ചിയിൽ നിന്ന് ഇത്തിഹാദിന്റെ നാഷണൽ എയർ കാർഗോ വിമാനത്തിലാണ് ഇവ അബുദാബിയിലേക്ക് എത്തിച്ചത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതിയില്ലാത്തതിനാൽ നെടുമ്പാശേരിയിൽ നിന്നാണ് അയച്ചത്.
മേട്ടുപ്പാളയം, പാലക്കാട് എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച രണ്ടരലക്ഷം വാഴയിലകളും കയറ്റുമതി ചെയ്‌തവയുടെ കൂട്ടത്തിലുണ്ട്. പാലക്കാട്, വയനാട്, വാഴക്കുളം തമിഴ്‌നാട്ടിലെ തേനി, നാഗർകോവിൽ, ഒട്ടൻചത്രം, കർണാടകയിലെ ഗുണ്ടൽപേട്ട് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽനിന്ന് ഒറ്റദിവസംകൊണ്ട് നേരിട്ടുശേഖരിച്ച സാധനങ്ങൾ 14 ട്രക്കുകളിലായാണ് കൊച്ചിയിലെത്തിച്ചത്.
'സാധാരണ യാത്രാവിമാനങ്ങളെക്കാൾ ചാർജ് കൂടുതൽ ചരക്കുവിമാനങ്ങളിലാണ്. കിലോഗ്രാമിന് 350 രൂപ. എന്നാൽ, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അബുദാബി ഭരണകൂടം ചരക്കുവിമാനക്കൂലിയിൽ 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. യാത്രാവിമാനങ്ങളിലെ ചരക്കുകൂലിയാണെങ്കിൽ കിലോഗ്രാമിന് 50 രൂപയുണ്ടായിരുന്നത് 150 മുതൽ 200 രൂപ വരെയായി വർധിച്ചിരുന്നു. ഇതും ചരക്കുവിമാനം ചാർട്ടർ ചെയ്യാൻ പ്രേരണയായി' - കെഎൻപി എക്‌സ്‌പോർട്ടേഴ്‌സ് ഉടമ സൂഫിയാൻ പറഞ്ഞു.
Kerala-based KNP Exporters chartered a cargo flight to transport 95,000 kg of Onam sadhya ingredients, including fruits, vegetables and 250,000 banana leaves, from Kochi to Abu Dhabi. The move was prompted by reduced passenger flights amid the war and rising cargo capacity constraints.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |