കൊടുവള്ളി: ലഹരി വിൽപ്പന നടത്തുന്നതിനിടെ മൂന്ന് യുവാക്കളെ കോഴിക്കോട് റൂറൽ എസ്.പി. മെറിൻ ജോസഫിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം (ഡാൻസാഫ്) പിടികൂടി. കൊടുവള്ളി കളരാന്തിരി ചന്ദനപ്പുറം വീട്ടിൽ ജിസാർ (40), കളരാന്തിരി പാലക്കുന്നുമ്മൽ മുഹമ്മദ് ജൈസൽ (34), താമരശ്ശേരി തച്ചംപൊയിൽ കമ്പിന്റെ അകായിൽ ശ്രീനു (27) എന്നിവരാണ് 36.20 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്. ശനിയാഴ്ച രാത്രി 11 മണിയോടെ വാവാടിൽ വെച്ചായിരുന്നു അറസ്റ്റ്. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 69 ബി 2120 നമ്പർ ഐ-20 കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡ്രൈവർ സീറ്റിന്റെ കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബംഗളൂരിൽ നിന്നുള്ള ഇടനിലക്കാർ മുഖേനയാണ് ഇവർ ലഹരിമരുന്ന് കേരളത്തിൽ എത്തിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ലഹരി വിൽപ്പനക്കാരിൽ പ്രധാനികളാണ് ഇവർ. കെ.എം.സി.ടി., എൻ.ഐ.ടി. തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. അറസ്റ്റിലായവർ മുൻപും ലഹരിക്കേസുകളിൽ പെട്ടവരാണ്. പ്രതികൾ കുറച്ചുദിവസങ്ങളായി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |