കോഴിക്കോട്: വർഷങ്ങളായി അപകടകരമായ അവസ്ഥയിൽ തുടരുമ്പോഴും കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ കാര്യത്തിൽ പുതിയ സർക്കാരിനും അനങ്ങാപ്പാറനയം. പ്രതിപക്ഷത്തായിരുന്നപ്പോൾ ടെർമിനൽപൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് നിരന്തരം സമരം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ കെ.ജയന്ത് എം.എൽ.എ ആയിട്ടും കാര്യങ്ങളെല്ലാം പഴയ പടി. കഴിഞ്ഞ ജൂൺ 12ന് ടെർമിനലിനുള്ളിലെ കാത്തിരിപ്പു കേന്ദ്രത്തിന്റെ മേൽക്കൂരയിലെ ജിപ്‌സം ബോർഡും അലുമിനിയം പാനലുകളും പൊളിഞ്ഞു വീണ് രണ്ടുപേർക്ക് പരിക്കേറ്റു. തുടർന്നായിരുന്നു ഗതാഗത മന്ത്രി സി.പി. ജോൺ നേരിട്ട് പരിശോധനക്കെത്തിയത്. ടെർമിനലിനെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിവരും എന്നുപറഞ്ഞ് മന്ത്രി പോയി. സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും നവീകരണം സംബന്ധിച്ച തീരുമാനമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കെട്ടിടം കെ.ടി.ഡി.എഫ്.സിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും ഇതുമായി ബന്ധപ്പെട്ട കേസ് കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്നുമാണ് സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞിരുന്നത്. സംഭവം കഴിഞ്ഞിട്ട് ഒരുമാസമാകുമ്പോഴും സമിതിയും പഠനവുമില്ല. കെട്ടിടമാണെങ്കിൽ ഏതുസമയവും എന്തും സംഭവിക്കാമെന്ന അവസ്ഥയിലും.
75 കോടി രൂപ മുടക്കി നിർമ്മാണം
കെ.ടി.ഡി.എഫ്.സി 75 കോടി രൂപ മുടക്കി നിർമിച്ച ടെർമിനൽ 2015ൽ ആണ് ഉദ്ഘാടനം ചെയ്തത്. 32.70 കോടി രൂപ അറ്റകുറ്റപ്പണിക്കു വേണ്ടി വരുമെന്ന് ആദ്യ പഠനം നടത്തിയ ചെന്നൈ ഐ.ഐ.ടി കണ്ടെത്തിയിരുന്നു. രണ്ടാം പഠനം നടത്തിയ ബാർട്ടൺഹിൽ എൻജിനീയറിംഗ് കോളേജ് വിദഗ്ധർ 6.03 കോടി രൂപ മതിയെന്ന കണ്ടെത്തലും നടത്തി. രണ്ടു പഠന റിപ്പോർട്ടുകളിലും അറ്റകുറ്റപ്പണികൾ അടിയന്തരമായി ചെയ്യേണ്ടി വരും എന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും ആരു ചെയ്യും എന്ന തർക്കമാണ് ഇപ്പോൾ നിലനിൽക്കുന്നത്. കെ.ടി.ഡി.എഫ്‌സി ചെയ്യണം എന്നായിരുന്നു കരാർ എടുത്ത അലിഫ് ബിൽഡേഴ്‌സിന്റെ ആദ്യ നിലപാട്. എന്നാൽ, കെട്ടിടത്തിന്റെ നിലവാരം പരിശോധിക്കേണ്ടത് കരാർ എടുക്കുന്നയാളിന്റെ ഉത്തരവാദിത്തമാണെന്നും കരാർ ഒപ്പിട്ട ശേഷം അത് കെ.ടി.ഡി.എ.ഫ്.സിയുടെ തലയിൽ കെട്ടിവയ്ക്കാൻ സാധിക്കില്ലെന്നും സർക്കാർ നിലപാടെടുത്തു. മാസം 43.20 ലക്ഷം രൂപയാണ് അലിഫ് ബിൽഡേഴ്‌സ് കെ.ടി.ഡി.എഫ്.സിക്ക് വാടകയായി നൽകേണ്ടത്. 2021 ഒക്ടോബറിൽ കരാർ ഒപ്പിട്ട ശേഷം, ബലക്ഷയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി വാടക നൽകിയിട്ടില്ലെന്നാണ് കെ.ടി.ഡി.എഫ്.സിയുടെ വാദം. ടെർമിനലിന്റെ ഭൂഗർഭ ഭാഗത്തെ പാർക്കിംഗ് സ്ഥലം വാടകയ്ക്ക് നൽകിയും ശുചിമുറി ഫീസ് പിരിച്ചും ഓഫീസ് പ്രവർത്തിപ്പിച്ചും മാസം 15 ലക്ഷം രൂപയെങ്കിലും അലിഫ് ബിൽഡേഴ്‌സിന് ലഭിക്കുന്നുണ്ട്. അലിഫ് ബിൽഡേഴ്‌സ് കെട്ടിവച്ചിരിക്കുന്ന 17 കോടി രൂപയിൽ ഭൂരിഭാഗവും അവർ വസൂലാക്കിയിട്ടുണ്ടെന്നാണ് കെ.ടി.ഡി.എ.ഫ്‌സിയുടെ ആരോപണം.
'പൊളിക്കുകയാണ് വേണ്ടത്. വിഷയം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് മന്ത്രി സി.പി ജോൺ പറഞ്ഞത്. എത്രയും പെട്ടെന്ന് അനുകൂലമായ ഒരു നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്'
കെ.ജയന്ത്, എം .എൽ .എ,കോഴിക്കോട് നോർത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |