കൽപ്പറ്റ: ഗോത്ര ബന്ധു അദ്ധ്യാപകരെ പിരിച്ചുവിട്ട നടപടിയിൽ ഐ.ടി.ഡി.പിക്ക് തിരിച്ചടി. പിരിച്ചുവിട്ട അദ്ധ്യാപകരെ ജോലിയിൽ തിരികെ എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.ജോലി നഷ്ടമായ 34 അദ്ധ്യാപകരാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമനംനേടിയ 326 അദ്ധ്യാപകരെയാണ് സർക്കാർ കരാർ പുതുക്കി നൽകാതെ പുറത്താക്കിയിരുന്നത്. വയനാട്ടിൽ മാത്രം 241പേർക്ക് ജോലി നഷ്ടമായിരുന്നു. പട്ടിക വർഗ വകുപ്പ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസറാണ് ഉത്തരവ് ഇറക്കിയിരുന്നത്. ഇതേത്തുടർന്ന് ജോലി നഷ്ടമായ അദ്ധ്യാപകർ ജൂൺ 19 മുതൽ കളക്ടറേറ്റിനു മുൻപിൽ ഒരാഴ്ച നീണ്ടുനിന്ന സത്യാഗ്രഹ സമരം സംഘടിപ്പിച്ചിരുന്നു. പട്ടികവർഗ ക്ഷേമ മന്ത്രിയുമായി സമരക്കാർ നടത്തിയ ചർച്ചയെ തുടർന്നാണ് അന്ന് സമരം ഒത്തുതീർന്നത്.ജോലി നഷ്ടമായ അദ്ധ്യാപകരെയും കൂടിക്കാഴ്ചയിൽ ഉൾപ്പെടുത്തുമെന്നും ജോലി ലഭ്യമാക്കും എന്നുമായിരുന്നു മന്ത്രിയുടെ ഉറപ്പ്. എന്നാൽ കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഇത്തരം അദ്ധ്യാപകർക്ക് ജോലി ലഭ്യമായില്ല. തുടർന്നാണ്‌കോടതിയെ സമീപിച്ചത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ നിയമനമാണ് നടത്തിയതെന്നും പുതിയ ആളുകൾക്ക് അവസരം ലഭിക്കണമെന്നുമുള്ള വാദത്തിന്റെ അടിസ്ഥാനത്തിലാണ് 9 വർഷം പൂർത്തിയാക്കിയ അദ്ധ്യാപകരെ പിരിച്ചുവിട്ടത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഗോത്രമേഖലയിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യവുമായാണ് ഗോത്ര ഭാഷയിൽ ക്ലാസെടുക്കാൻ ശേഷിയുള്ള ടി.ടി.സിക്ക് മുകളിൽ യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിച്ചിരുന്നത്.കോടതി ഉത്തരവ് വന്നതോടെ ഇനിജോലി നഷ്ടമായവർക്ക് ഉടൻ നിയമനം നൽകേണ്ടിവരും. അതേസമയം നിലവിൽ കൂടിക്കാഴ്ച കഴിഞ്ഞ നിയമനം കാത്തിരിക്കുന്ന പുതിയ ഉദ്യോഗാർത്ഥികൾക്ക് ഉത്തരവ് തിരിച്ചടിയാകാൻ സാദ്ധ്യതയുണ്ട്. തങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയമാണിതെന്ന് ജോലി നഷ്ടമായ അദ്ധ്യാപകർ പറഞ്ഞു.കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പഠിച്ചശേഷം പ്രതികരിക്കാമെന്നാണ് ഐ.ടി.ഡി.പി ഉദ്യോഗസ്ഥരുടെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |