പാലക്കാട്: ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 19 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 9 വീടുകൾ ഭാഗികമായി തകർന്നു. ചിറ്റൂർ താലൂക്കിലെ പുതുനഗരം, മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ 1, കോട്ടോപ്പാടം 2, പട്ടാമ്പി താലൂക്കിലെ കുലുക്കല്ലൂർ, ഒറ്റപ്പാലം താലൂക്കിലെ നെല്ലായ, ആലത്തൂർ താലൂക്കിലെ തേങ്കുറിശ്ശി 1 (രണ്ട് കേസുകൾ), കൂത്തന്നൂർ 2, മേലാർകോട് എന്നീ വില്ലേജുകളിലാണ് വീടുകൾക്ക് ഭാഗിക കേടുപാടുകൾ സംഭവിച്ചത്. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ചിറ്റൂർ താലൂക്കിലെ ചിറ്റൂർ വില്ലേജിൽ സൗദാംബിക ജംഗ്ഷന് സമീപം താമസിക്കുന്ന നാഗമണി (50), കടൂർ സ്വദേശിയായ വിശാലിനി (10) എന്നിവർക്കാണ് പരിക്കേറ്റത്. സുരക്ഷ മുന്നിൽക്കണ്ട് 20 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ ശരാശരി 76.63 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. നിലവിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒന്നും തുറന്നിട്ടില്ല. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച മംഗലം ഡാമിലെ നിലവിലെ ജലനിരപ്പ് 77.18 മീറ്ററാണ്. ഡാമിന്റെ ആറ് സ്പിൽവേ ഷട്ടറുകളും 30 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ് . കാഞ്ഞിരപ്പുഴ ഡാമിൽ ജലനിരപ്പ് 95.96 മീറ്ററായി ഉയർന്നതിനെ തുടർന്ന് മൂന്ന് സ്പിൽവേ ഷട്ടറുകൾ 2 സെന്റീമീറ്റർ വീതം ഉയർത്തി. പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.
വിലക്ക് ലംഘിച്ചാൽ കർശന നടപടി
പാലക്കാട്: ജില്ലയിൽ ശക്തമായ കാലവർഷം തുടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പാറക്കെട്ടുകൾ ഉൾപ്പെടുന്ന മലയോര മേഖലകളിലും വെള്ളച്ചാട്ടങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കളക്ടർ കെ.സുധീർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിൽ പ്രദേശ വാസികൾ എന്ന പേരിൽ സഞ്ചാരികളും വ്ളോഗർമാരും എത്തുന്നത് ഒഴിവാക്കണം. ഇത്തരം കേന്ദ്രങ്ങളിൽ ജില്ലാ ഭരണകൂടം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |