പാലക്കാട്: സംസ്ഥാനത്ത് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ടാറിന്റെ വില കുത്തനെ ഉയർന്നതോടെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. ടെൻഡർ പൂർത്തിയാക്കിയ പല റോഡുകളുടെയും നിർമ്മാണം നിലവിലെ നിരക്കിൽ കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്. ടാർ വില വർദ്ധനയ്ക്ക് ആനുപാതികമായി ടെൻഡർ നിരക്ക് പരിഷ്‌കരിക്കണമെന്നാണ് കരാറുകാരുടെ ആവശ്യം. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പെട്രോളിയം ഉൽപ്പന്നമായ ടാറിന്റെ വിലയും കുത്തനെ കൂടുകയായിരുന്നു. ഇതോടെ പല കരാർ ജോലികളും പ്രതിസന്ധിയിലായി. മാസങ്ങളായി ഇരട്ടിയിലേറെ നിരക്കാണ് കോൺട്രാക്ടർമാരിൽ നിന്ന് ഈടാക്കിയിരുന്നത്. നിലവിലെ നിരക്കിൽ നിർമ്മാണം തുടരുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ഗവൺമെന്റ് കോൺട്രാക്ടർസ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്.
ടണ്ണിന് 75,000 രൂപയായിരുന്ന ടാറിന്റെ വില ഇപ്പോൾ 90000 രൂപയിലെത്തി. ടെൻഡർ ചെയ്ത പല പദ്ധതികളും മുന്നോട്ട് കൊണ്ടു പോകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കരാറുകാർ പറയുന്നു. കേരളത്തിലെ ക്വാറികൾ പൂർണ തോതിൽ പ്രവർത്തിക്കാത്തത് നിർമ്മാണ മേഖലയെ ബാധിക്കുന്നുണ്ട്. പ്രശ്ന പരിഹാരത്തിനായി സർക്കാർ തലത്തിൽ നടത്തിയ ചർച്ചകളിൽ ഉടൻ തീരുമാനം ഉണ്ടാക്കണമെന്നാണ് ആവശ്യം.
ക്വാറി ഉത്പന്നങ്ങളും കിട്ടാനില്ല
തമിഴ്നാട്ടിൽനിന്നും പാറ, മണൽ, എം സാന്റ്, ക്വാറിമേക്ക് തുടങ്ങിയവ എത്താത്തതോടെ ഓണാവധി കഴിഞ്ഞിട്ടും പാലക്കാട് ജില്ലയിലെ നിർമ്മാണ മേഖല പ്രതിസന്ധിയിൽത്തന്നെയാണ്. നിർമാണ സാമഗ്രികൾ കിട്ടാനില്ലാത്തതോടെ മാർക്കറ്റിൽ വില കുതിച്ചുയരുകയാണ്. ഓണത്തിന് മുമ്പുണ്ടായിരുന്ന വില വീണ്ടും വർദ്ധിച്ചു. നിർമ്മാണമേഖല ഇഴയുന്നത് തൊഴിലാളികളെയും കുടുംബങ്ങളെയും ദുരിതത്തിലാക്കി. തമിഴ്നാട്ടിൽ നിന്നുള്ള വരവ് നിലച്ചതോടെ ക്വാറി ഉൽപ്പന്നങ്ങൾക്ക് ക്യുബിക് അടി ശരാശരി 10-11രൂപയുടെ വർദ്ധനയുണ്ടായി. എം സാൻഡ് 6062രൂപയിൽ നിന്ന് 7280-7300 രൂപയായും മുക്കാൽ ഇഞ്ച് മെറ്റൽ 48ൽ നിന്ന് 55 - 60ആയും ഒന്നരയിഞ്ച് മെറ്റൽ 45ൽ നിന്ന് 55 -60 ആയും പാറപ്പൊടി 42ൽനിന്ന് 55 ആയും ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |