ഏനാത്ത് : ഏനാത്ത് മാർക്കറ്റ് മാലിന്യശേഖരണ കേന്ദ്രമായി മാറുന്നെന്ന് ആരോപിച്ച് ബി.ജെ.പി പ്രാദേശിക നേതൃത്വം പ്രതിഷേധവുമായി രംഗത്ത്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മാർക്കറ്റാണ് ഇപ്പോൾ ഹരിത കർമ്മസേനയുടെ മാലിന്യങ്ങൾ ശേഖരിക്കാനുള്ള കേന്ദ്രമായി മാറ്റിയിരിക്കുന്നത്. മത്സ്യ മാർക്കറ്റിനായി നിർമ്മിച്ച ടെർമിനലിന് കീഴിലാണ് ഏനാത്ത് വിവിധ വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ കൊണ്ട് ശേഖരിച്ചു വയ്ക്കുന്നത്. വീടുകളിൽ നിന്ന് സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങളാണ് മാർക്കറ്റ് കെട്ടിടത്തിനകത്തും പരിസരത്തുമായി കുന്നുകൂടുന്നത്. ഇത് പ്രദേശത്ത് ദുർഗന്ധവും ശുചിത്വപ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. വർഷങ്ങളായി പൊതുമാർക്കറ്റായി പ്രവർത്തനം നിലച്ചിരിക്കുന്ന കെട്ടിടം ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മാലിന്യശേഖരണത്തിന് അനുയോജ്യമായ പ്രത്യേക കേന്ദ്രം കണ്ടെത്തി അവിടേക്ക് മാറ്റുകയും, ഏനാത്ത് പബ്ലിക് മാർക്കറ്റിനെ നവീകരിച്ച് പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വീണ്ടും ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
..................................
മാർക്കറ്റ് മാലിന്യശേഖരണം താത്കാലികമാണ്. എം.സി.എഫ് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനുള്ള ഭൂമി ലഭ്യമായിട്ടുണ്ട്. ഇത് യാഥാർത്ഥ്യമാകുന്നത്തോടെ മാലിന്യ ശേഖരണം പൂർണമായി ഒഴിവാക്കും.
ഇ.എ ലത്തീഫ്
(ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )
....................................
"ഏനാത്ത് പബ്ലിക്ക് മാർക്കറ്റ് പൊതു ജനങ്ങൾക്കായ് തുറന്നു കൊടുക്കണം. വഴിയോരത്ത് കച്ചവടം ചെയ്യുന്ന മുഴുവൻ മത്സ്യ വ്യാപാരികളെയും മാർക്കറ്റിലേക്ക് മാറ്റണം. മാർക്കറ്റ് മാലിന്യ ശേഖരണ കേന്ദ്രമാക്കാനുള്ള നീക്കം ഉപേക്ഷിക്കണം"
അനിൽ ഏനാത്ത്
(ബി.ജെ.പി ഏനാത്ത് ഏരിയ പ്രസിഡന്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |