റാന്നി: റാന്നി - കോഴഞ്ചേരി റോഡിലെ പുതമൺ പാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേർന്ന് മണ്ണ് ഇരുത്തി രൂപപ്പെട്ട താഴ്ച താത്കാലികമായി നന്നാക്കി ഗതാഗതം പുനഃസ്ഥാപിച്ചു. വിള്ളൽ കണ്ടത് മൂലം പുതമൺ പാലത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അപകടഭീഷണി ഉയർത്തിയ ഭാഗത്ത് മെറ്റലും സിമന്റും ഇട്ട് ഉയർത്തി ഉറപ്പിച്ചു. മഴക്കാലത്തിന് ശേഷം ഇവിടെ പൂർണ്ണമായി ടാർ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തൊഴിലാളികൾ സ്ഥലത്തെത്തി ഉച്ചയോടെ പണികൾ പൂർത്തിയാക്കി. നിലവിൽ ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നതിന് തടസമില്ലെന്ന് അധികൃതർ വ്യക്തമാക്കി.പാലത്തിന്റെ അപ്രോച്ച് റോഡ് മണ്ണിട്ട് ഉയർത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ പാലത്തിൽ വെള്ളം കയറുകയും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തതോടെ അടിയിലെ മണ്ണ് ഇരുത്തിപ്പോയതാണ് താഴ്ചയ്ക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു. 2023 ജനുവരി 25നാണ് മുൻപുണ്ടായിരുന്ന പാലത്തിൽ വിള്ളൽ കണ്ടെത്തുകയും ബലക്ഷയം മൂലവും ഗതാഗതം നിരോധിക്കുകയും ചെയ്തത്. തുടർന്ന് നിർമ്മിച്ച പുതിയ പാലം 2026 ഫെബ്രുവരി 26നാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. എന്നാൽ പാലം തുറന്ന് കേവലം അഞ്ച് മാസം പിന്നിടുമ്പോഴേക്കും അപ്രോച്ച് റോഡ് താഴുകയും വിള്ളൽ വീഴുകയും ചെയ്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |